GOVINDA CHAMY| ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം: ജയില്‍ സുപ്രണ്ടിനെതിരെ നടപടിക്ക സാധ്യത; സര്‍ക്കാരില്‍ നിന്നുള്ള രാഷ്ട്രിയ സമര്‍ദ്ദം വിട്ടുവീഴ്ചയ്ക്ക് കാരണമായെന്ന് സൂചന

Jaihind News Bureau
Saturday, July 26, 2025

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിനെതിരെ നടപടി എടുക്കേണ്ടി വരും. ഗുരുതരമായ സുരക്ഷ വീഴ്ചകളാണ് സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരിക്കുന്നത്. ജയിലിനകത്തെ നിരവധി സുരക്ഷ കാര്യങ്ങളില്‍ സുപ്രണ്ട് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുവീഴ്ച ചെയ്തു. സര്‍ക്കാരില്‍ നിന്നുള്ള രാഷ്ട്രിയ സമര്‍ദ്ദം കൊണ്ടാണ് സുപ്രണ്ട് സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തതെന്ന് സൂചന.

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് പുറത്ത് വരുന്നത്. ജയിലിനകത്തെയും, പുറത്തെയും ഭൂരിപക്ഷ സി സി ടിവി ക്യാമറയും പ്രവര്‍ത്തിക്കുന്നില്ല.പ്രധാന ഇടങ്ങളില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കുവാനും ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജയിലിന് ചുറ്റും സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച വൈദ്യുതി ഫെന്‍സിംഗ് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. സെന്‍ട്രല്‍ ജയിലിലെ ഫെന്‍സിംഗ് ഏതാണ്ട് ഒന്നര മാസമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് സൂചന.ഈക്കാര്യം അറിയാവുന്ന ജയില്‍ സുപ്രണ്ട് ഉള്‍പ്പടെയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതെ മൗനം പാലിച്ചു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷ വര്‍ധിപ്പിക്കാനായി സി സി ടി വി ക്യാമറ എല്ലായിടത്തും സ്ഥാപിക്കുന്നത് ഉള്‍പ്പടെ കാര്യങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ജയില്‍ സുപ്രണ്ട് അതിന് തയ്യാറായില്ല. മുന്‍ കാലങ്ങളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടൊ തവണ ജയില്‍ സുപ്രണ്ട് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിനികത്ത് റൗണ്ടിങ്ങ് നടത്താറുണ്ട് .എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അത് ഉണ്ടാവാറില്ല.അതീവ ഗുരുതരമായ കുറ്റം ചെയ്ത തടവുകാരെ നിരീക്ഷിക്കണ്ട ചുമതലയും സുപ്രണ്ടിന് ഉണ്ട് എന്നാല്‍ ഗോവിന്ദച്ചാമിയുടെയും മറ്റു തടവ് പുള്ളികളുടെയും കാര്യത്തില്‍ അതുണ്ടാവാറില്ല. ഗോവിന്ദച്ചാമിക്ക് ചപ്പാത്തിമാത്രം കഴിക്കുന്നതിന് എങ്ങനെ അനുമതി ലഭിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്. തടവ് പുള്ളിയുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം ഉണ്ടാവണം എന്നാണ് ചട്ടം.ഗോവിന്ദച്ചാമിക്ക് ഡോക്ടര്‍ അനുമതി നല്‍കിയെങ്കില്‍ അത് ആരുടെ ഇടപെടല്‍ കൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് സ്‌പെഷല്‍ ഭക്ഷണം ലഭിക്കുന്നുവെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

ഭരണാനുകൂല രാഷ്ട്രീയ തടവുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഗോവിന്ദച്ചാമിയെ പോലുള്ള ക്രിമിനലുകള്‍ക്കും തുണയായി മാറി എന്ന സൂചനയാണ് ജയിലില്‍ നിന്ന് ലഭിക്കുന്നത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയ ശേഷം ജയില്‍ അധികൃതര്‍ പൊലീസിന് നല്‍കിയ ഗോവിന്ദച്ചാമിയുടെ ഫോട്ടോയും ഇപ്പോഴത്തെ ഗോവിന്ദച്ചാമിയും തമ്മിലുള്ള വ്യത്യാസം ജയില്‍ അധികൃതര്‍ക്ക് എതിരെ പരക്കെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ജയില്‍ സുപ്രണ്ടിന്റെ അനുമതിയോടെയാണ് ഗോവിന്ദച്ചാമിയുടെ ഫോട്ടൊ പൊലീസിന് അയച്ചത്. തടവ് ചാടുന്നത് പോലുള്ള സാഹചര്യത്തില്‍ തടവ് പുള്ളിയുടെ ഏറ്റവും പുതിയ ഫോട്ടൊ നല്‍കണമെന്നാണ് വ്യവസ്ഥ .ഇതിലും സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിന് വീഴ്ച്ച ഉണ്ടായിരിക്കുകയാണ്.