വിശപ്പ് സഹിക്കാതെ കുഞ്ഞുങ്ങൾ മണ്ണുവാരി തിന്നെന്ന വിവാദം : ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്ത് നിന്ന് എസ്.പി ദീപക്കിനെ മാറ്റി മുഖം രക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍

Jaihind News Bureau
Wednesday, December 11, 2019

വിശപ്പ് സഹിക്കാതെ കുഞ്ഞുങ്ങൾ മണ്ണുവാരി തിന്നെന്ന വിവാദത്തിൽ എസ്.പി ദീപക്കിനെ ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. സർക്കാരിനും പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ ദീപക്ക് പ്രസ്താവന നടത്തി എന്നാണ് സി പി എമ്മിന്‍റെ വിലയിരുത്തൽ. അതേസമയം, ദീപക് പാർട്ടിക്ക് വിശദീകരണം നൽകി.

തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ വിശപ്പുസഹിക്കാതെ മണ്ണുതിന്നുവെന്നായിരുന്നു ശിശുക്ഷേമ സമതി ജനറൽ സെക്രട്ടറിയായ എസ്.പി.ദീപക്ക് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. ഈ പ്രസ്താവന സർക്കാരിനും പാർട്ടിക്കും നാണക്കേടുണ്ടാക്കിന്നാണ് സി പി എമ്മിന്‍റെ വിലയിരുത്തൽ.ഈ പശ്ചാത്തലത്തിലാണ് ദീപക് പാർട്ടിക്ക് വിശദീകരണം നൽകിയത്. താൻ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായ എസ്പി ദീപക് പാർട്ടിക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്.

പാർട്ടി പ്രാദേശിക നേതൃത്വമാണ് വിവരം തന്നെ അറിയിച്ചത്. സ്ഥലത്തെത്തിയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും കുട്ടികൾ മണ്ണ് തിന്നുകയായിരുന്നുവെന്ന് ആവർത്തിച്ചു. തുടർന്നാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞതെന്നും ദീപക് വിശദീകരണ കുറിപ്പിൽ പറയുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നില്ല തന്‍റെ ലക്ഷ്യം. ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു ശ്രമിച്ചത്.വിശപ്പ് സഹിക്കാതെ മണ്ണ് തിന്നെന്ന പരാമർശം പരിശോധനയിൽ തെറ്റാണെന്ന് ബോധ്യപ്പെട്ടു. ആവശ്യമായ തിരുത്തൽ വരുത്തിയെന്നും അദ്ദേഹം വിശദീകരണക്കുറിപ്പിൽ പറയുന്നു.

അതേസമയം, ദീപക്കിനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. ജില്ലാ സെക്രട്ടേറിയറ്റിന്‍റെ നിലപാടിനെ ആശ്രയിച്ചിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാവുക. റിപ്പോർട്ട് പരിശോധിച്ച് അച്ചടക്ക നടപടിയെടുക്കണമെന്ന നിലപാടിലാണ് പാർട്ടി സംസ്ഥാന നേതൃത്വം. ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്ത് നിന്ന് എസ്.പി ദീപിക്കിനെ മാറ്റിയേക്കുമെന്നാണ് സൂചന.