പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ച് പൊമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ പ്രതിഷേധം. തോട്ടം തൊഴിലാളികളോടുള്ള അവഗണനയ്ക്കെതിരെയായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫെയ്സ്ബുക്ക് ലൈവിലൂടെ തങ്ങളുടെ പരാതികൾ ഗോമതി വ്യക്തമാക്കി.
‘കോളനിയിൽ താമസിക്കുന്നവർക്ക് പട്ടയം ആവശ്യപ്പെട്ട് 5 വർഷമായി പോരാടുകയാണ്. ഇത്രയും ജീവനുകൾ മണ്ണിനടിയിലായിട്ട് ഏഴ് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി വന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ കാണാൻ വേണ്ടി എവിടെയാണ് ഞാൻ ഇനി പോകേണ്ടത്. എത്ര തവണ ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജയിച്ചതോടെ എംഎൽഎയും കൈവിട്ടു. ഇവിടെ കമ്പനിയുടെ സ്ഥലം മാത്രമാണ് ഉള്ളതെന്നാണ് രാജേന്ദ്രൻ എംഎൽഎ പറയുന്നത്.
‘സ്വന്തമായി ഒരിമില്ലാത്ത തോട്ടം തൊഴിലാളികളാണ് തങ്ങൾ. ഇനിയും ഇവിടെ ആയിരം പെട്ടിമുടികൾ ആവർത്തിക്കും. ഞങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം പോലും നിഷേധിക്കുന്നു. ടാക്സി ഓടിച്ചും ഹോട്ടലുകളിലെ ശുചിമുറി വൃത്തിയാക്കിയുമൊക്കെയാണ് അവർ ജീവിക്കുന്നത്. ഇതെല്ലാം മുഖ്യമന്ത്രി അറിയണം. മുഖ്യമന്ത്രിയെ കാണാതെ ഞാൻ പോകില്ല’- ഗോമതി കരഞ്ഞ് പറയുന്നു.