ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നാമെല്ലാം അഭിമാനിച്ചിരുന്ന കേരളത്തെ മദ്യത്തില്‍ മുക്കിയെടുത്ത് അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള നീക്കത്തില്‍ നിന്ന് പിണറായി സർക്കാർ പിന്തിരിയണമെന്ന് കെപിസിസി ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റ് വിസി കബീർ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗാന്ധി ദര്‍ശന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥനമൊട്ടാകെ നൂറ് കണക്കിന് ബാറുകള്‍ തുറന്ന സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ ഉള്‍പ്പടെ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് കമ്മിറ്റി വിലയിരുത്തി.
കൊള്ളയും കൊലപാതകവും പീഡനവും എല്ലാം മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും സംഭാവനകളാണ്. സ്വബോധം നഷ്ടപ്പെട്ടതും സാംസ്‌കാരികമായി അധപതിച്ചതുമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനാണോ സംസ്ഥാന സർക്കാര്‍ ശ്രമിക്കുന്നതെന്ന് കമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ ചോദിച്ചു. യോഗത്തില്‍ നേതാക്കളായ കമ്പറ നാരായണന്‍ പരശുവയ്ക്കല്‍ രാധാകൃഷണന്‍ കറ്റാനം ഷാജി, പി ഹരിഗോവിന്ദന്‍ മാസ്റ്റര്‍, യുവി ദിനേശ്മണി ,നദീറ സുരേഷ്, ബൈജു വടപ്പുംപുറം, കെകെ ഫല്‍ഗുണന്‍, ഇഎന്‍ ഹര്‍ഷകുമാര്‍, ഡോ.സജിപണിക്കര്‍, വഞ്ചിയൂര്‍ രാധാകൃഷ്ണന്‍ കെ അച്ചുതന്‍ നായര്‍, കെഎ അറാഫത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു