ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്റൈനിലാണ്. 32 ജഡ്ജിമാരിൽ നാല് പേർ രോഗബാധിതരായതിനാൽ കോടതിയിലെ പോസിറ്റീവിറ്റി നിരക്ക് 12.5 ശതമാനമാണ്.
ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയുടെ വിടവാങ്ങൽ പാർട്ടിയിൽ പനി ബാധിച്ച ഒരു ജഡ്ജി പങ്കെടുത്തതായി സുപ്രീംകോടതി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് പിന്നീട് ഫലം വന്നു. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത നാലോ ആറോ ആഴ്ചത്തേക്ക് നേരിട്ട് കേസുകള്‍ കേള്‍ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നേരത്തെ തന്നെ രണ്ടാഴ്ചത്തേക്ക് വെർച്വൽ ഹിയറിംഗിലേക്ക് മാറിയിരുന്നു. ജനുവരി 7 മുതലാണ് വെര്‍ച്വല്‍ ഹിയറിംഗ് തുടങ്ങിയത്. വളരെ അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2020ല്‍ കൊവിഡ് വ്യാപനത്തിനിടെ സുപ്രീംകോടതി വീഡിയോ കോൺഫറൻസിംഗിലൂടെ കേസുകൾ കേൾക്കാന്‍ തുടങ്ങിയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഒരു വര്‍ഷം കഴിഞ്ഞ് ഒക്ടോബര്‍ മുതല്‍ വീണ്ടും നേരിട്ടു കേസുകള്‍ പരിഗണിച്ചുതുടങ്ങി.