ജില്ലാ ഭരണകൂടം തടഞ്ഞുവച്ചിരിക്കുകയാണെന്ന ആരോപണവുമായി ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം. വീട്ടില്‍ നിന്നോ ഗ്രാമത്തില്‍ നിന്നോ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. രണ്ട് വനിതാ എസ്ഐമാർ, പത്ത് വനിതാ കോൺസ്റ്റബിൾമാർ എന്നിവരുടെ സംഘത്തെക്കൂടി നിയോഗിച്ചു. എന്നാൽ പൊലീസ് തടഞ്ഞു വയ്ക്കുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി.
അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സന്ദർശകരെ അനുവദിക്കുന്നുണ്ടെങ്കിലും വീടിന് പുറത്തിറങ്ങാൻ വിലക്കുണ്ടെന്നതാണ് കുടുംബത്തിന്‍റെ പരാതി. പെൺകുട്ടിയുടെ സഹോദരന്‍റെ ടെലിഫോൺ വിളികളുടെ രേഖകൾ പുറത്തുവിട്ട് സമ്മർദ്ദത്തിലാക്കുന്നു എന്നും പരാതിയില്‍ പറയുന്നു.
അതേസമയം, കേസില്‍ നിരപരാധികളാണെന്ന വാദവുമായി പ്രതികള്‍ ജയില്‍ സൂപ്രണ്ടിന് കത്തയച്ചു.