കടല്‍ കടന്ന തെരഞ്ഞെടുപ്പാവേശം; കൂട്ടിയും കിഴിച്ചും ഗള്‍ഫ് മലയാളികള്‍

Jaihind Webdesk
Tuesday, April 23, 2019

നാട്ടില്‍ പോയി വോട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും കേരളത്തിലെ വോട്ടെടുപ്പ് ടെലിവിഷനില്‍ കണ്ട് ആസ്വദിച്ച ആവേശത്തിലാണ് ഗള്‍ഫ് മലയാളികള്‍. അവധിയെടുത്തും  ഒരിടത്ത് ഒന്നിച്ചിരുന്ന് ചൂടേറിയ ചര്‍ച്ചകള്‍ നടത്തിയും പ്രവാസി മലയാളികള്‍ വോട്ടെടുപ്പ് ദിനത്തിന്‍റെ ആവേശം പങ്കിട്ടു.

കേരളത്തില്‍ രാവിലെ വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ യു.എ.ഇയിലെ പ്രവാസി മലയാളികളുടെ നെഞ്ചിടിപ്പും കൂടി. മരുഭൂമിയില്‍ വേനല്‍ച്ചൂടിന്‍റെ കാഠിന്യം ഉയരുന്നതു പോലെ ഗള്‍ഫ് മലയാളികളുടെ ആകാംക്ഷയും പ്രതീക്ഷകളും വര്‍ധിച്ചു. ചിലര്‍ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ വിളിച്ച് വോട്ട് ഉറപ്പാക്കുന്ന അവസാനവട്ട തിരക്കിലായിരുന്നു. ടെലിവിഷന് മുന്നില്‍ ഇരുന്നു സമൂഹ മാധ്യമങ്ങള്‍ വഴിയും ഇവര്‍ വോട്ടിംഗ് ശതമാന ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് കൂട്ടിയും കിഴിച്ചും അവസാന വട്ട കണക്കെടുത്തു.

ഗള്‍ഫില്‍ നിന്നും വോട്ട് ചെയ്യാന്‍ കഴിയുന്ന സമ്പൂര്‍ണ പ്രവാസി വോട്ട് എന്നത് ഇത്തവണയും യഥാര്‍ഥ്യമായില്ല. ഇതുസംബന്ധിച്ച ബില്‍ 2018 ഓഗസ്റ്റില്‍ ലോക്സഭാ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭാ നടപടികള്‍ക്കായി ബില്‍ ഇപ്പോഴും കാത്തുകിടക്കുകയാണ്. അതിനാല്‍ ഇത്തവണയും ലക്ഷകണക്കിന് പ്രവാസികള്‍ക്ക് പതിനേഴാം ലോക്സഭയില്‍ വോട്ട് ചെയ്യാനായില്ല. എങ്കിലും ഇന്‍കാസ്, കെ.എം.സി.സി പോലുളള യു.ഡി.എഫ് സംഘടനകള്‍ വോട്ട് വിമാനങ്ങള്‍ വഴി പ്രവര്‍ത്തകരെ നാട്ടില്‍ എത്തിച്ചും ആവേശം ഇരട്ടിയാക്കി. ഇനി ഫലം വരുന്ന മെയ് 23 വരെ ഇവര്‍ക്കും ചൂടേറിയ, ആകാംക്ഷ നിറഞ്ഞ നാളുകളാണ്.