ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം : കെ സുധാകരന്‍ എം.പി കേന്ദ്ര വ്യോമയാന മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു

കോവിഡ്-19 വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരന്‍ എം.പി. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി സംസാരിച്ചു. ഫോണില്‍ ബന്ധപ്പെടുകയും കത്തയക്കുകയും ചെയ്തു.

ഇറ്റലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന 40 മലയാളി യാത്രക്കാരുടെ സംഘം രണ്ട് ദിവസമായി റോമിലെ ഡാവിഞ്ചി ഇന്‍റർനാഷണൽ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. കോവിഡ് 19 ക്ലിയറന്‍സ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ് ഇവരുടെ യാത്ര വൈകുന്നത്. സർക്കാർ അനുശാസിക്കുന്ന പരിശോധനയ്ക്കും മറ്റ് നിയന്ത്രണങ്ങളും ഇന്ത്യയിൽ എത്തിയാൽ സ്വീകരിക്കാൻ തയാറാണെന്ന് അധികൃതരെ അറിയിച്ചിട്ടുള്ളതുമാണ്. ഇവർക്ക് യാത്രാനുമതി നല്‍കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കെ സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. 3 മാസം മാത്രം പ്രായമുള്ള കുഞ്ഞും ഗര്‍ഭിണികളും കുട്ടികളും സംഘത്തിലുണ്ട്. ഇവർക്ക് ഭക്ഷണമോ, താമസ സൗകര്യമോ, ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനുള്ള സൗകര്യമോ ഇല്ലാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും കെ സുധാകരന്‍ എം.പി വ്യോമയാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സംഘത്തിന്‍റെ യാത്രാ നിയന്ത്രണത്തിൽ ഇളവ് വരുത്തുന്നതിന് വേണ്ടി കെ സുധാകരൻ എം.പി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി ഫോണിൽ സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തു. സിവിൽ ഏവിയേഷൻ വകുപ്പ് സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയെയും  കെ സുധാകരന്‍ എം.പി വിഷയം ധരിപ്പിച്ചു.

Comments (0)
Add Comment