മാധ്യമങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; മാധ്യമസ്വാതന്ത്ര്യത്തില്‍ ഇടപെടരുത്; പ്രതിഷേധവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ്

റഫേല്‍ കേസിലെ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടുവെന്നും ഈ രേഖകള്‍ ഉപയോഗിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുള്ള അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ വാദത്തിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്ത്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പത്രക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. റഫേല്‍ ഇടപാടില്‍ മോഷ്ടിച്ച രേഖകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ റഫേല്‍ വിധി പുനപരിശോധിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു.

രേഖകള്‍ മോഷ്ടിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞിരുന്നു. രേഖകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കും ഇതുപയോഗിച്ച അഭിഭാഷകര്‍ക്കുമെതിരെ നടപടിയുണ്ടാവില്ലെന്ന് പിന്നീട് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചെങ്കിലും എ.ജിയുടെ പരാമര്‍ശം ഭീഷണിക്ക് തുല്യമാണ്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണ്. റഫാല്‍ ഇടപാടിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശം ഹനിക്കുന്നതാണ് എജിയുടെ പരാമര്‍ശമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.

ഔദ്യോഗിക രഹസ്യനിയമം ഉപയോഗിക്കാനുള്ള ഏതു നീക്കവും അംഗീകരിക്കാനാവില്ല. ഇത് മാധ്യമപ്രവര്‍ത്തകരോട് അവരുടെ വാര്‍ത്താ സ്രോതസ് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

supreme courtrafaleThe Hindueditors guild
Comments (0)
Add Comment