ലഹരി മരുന്ന് കേസ്: ആര്യന്‍ ഖാന്‍ കുറ്റവിമുക്തന്‍; തെളിവില്ലെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

മുംബൈ: ലഹരി മരുന്ന് കേസിൽ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (എൻസിബി) ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേരെ കുറ്റവിമുക്തനാക്കിയത്. ആര്യന്‍റെ കയ്യിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും  ഇയാള്‍ക്കെതിരെ തെളിവില്ലെന്നും എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കേസിൽ 14 പേർക്കെതിരെയാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ 26 ദിവസത്തോളം കസ്റ്റഡിയിലായിരുന്ന ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒക്ടോബർ 30ന് ആര്യൻ ജയിൽ മോചിതനായിരുന്നു.

2021 ഒക്ടോബർ 2 ന് ആഢംബരക്കപ്പലിലെ റെയ്ഡിലാണ് ആര്യനെ എൻസിബി അറസ്റ്റ് ചെയ്തത്. എൻസിബി മുംബൈ സോണൽ മേധാവിയായിരുന്ന സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് ഉപയോഗം, ഗൂഢാലോചന, രാജ്യാന്തര ഇടപാടുകൾ എന്നീ കുറ്റങ്ങൾ ആരോപിച്ച് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ആഡംബര കപ്പലിൽ ലഹരിമരുന്ന് പാർട്ടി നടത്തിയതിൽ ആര്യൻ ഖാനും ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. അറസ്റ്റിന് പിന്നാലെ എന്‍സിബിക്കെതിരെ റെയ്ഡിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ആക്ഷേപം ഉയർന്നിരുന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു.

Comments (0)
Add Comment