‘ബി.ജെ.പിയുടേത് ഹിറ്റ്ലറുടേതിന് സമാനമായ സ്വേഛാധിപത്യ ഭരണം, ജനം എല്ലാം കാണുന്നുണ്ട്’ : രൂക്ഷ വിമർശനവുമായി കമല്‍ നാഥ്

വിമത എം.എല്‍.എമാരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത കർണാടക സർക്കാർ നടപടിക്കെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. ബി.ജെ.പിയുടേത് സ്വേഛാധിപത്യ ഭരണമാണെന്നും ഹിറ്റ്ലറുടേതിന് സമാനമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും കമല്‍ നാഥ് പറഞ്ഞു.

മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ കാണാനെത്തിയ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ പോലീസ് തടയുകയായിരുന്നു. പിന്നാലെ ധര്‍ണ ഇരുന്ന അദ്ദേഹത്തെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെയും മറ്റ് രണ്ട് എം.എല്‍.എമാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് കമല്‍നാഥിന്‍റെ പ്രതികരണം.

‘എം.എല്‍.എമാരെ കാണാനെത്തിയ നേതാക്കളോട് തികച്ചും അപമര്യാദയായ പെരുമാറ്റമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാനും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ രാജ്യം മുഴുവന്‍ കാണുന്നുണ്ട്. എന്തുകൊണ്ടാണ് എം.എല്‍എമാരെ കാണാന്‍ അനുവദിക്കാത്തത് ? ബി.ജെ.പി ഭയപ്പെടുന്നത് എന്താണ് ? വൃത്തികെട്ട കളിയാണ് ബി.ജെ.പി നടത്തുന്നത്. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങളെയും അവകാശങ്ങളെയും അടിച്ചമർത്തുകയാണ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കാനും എം.എല്‍.എമാരെ കാണാനും അനുവദിക്കണം’ – കമല്‍ നാഥ് ട്വീറ്റ് ചെയ്തു.

ദിഗ് വിജയ് സിംഗ്, ഡി.കെ ശിവകുമാർ, സച്ചിന്‍ യാദവ്, കാന്തിലാല്‍ ഭൂരിയ എന്നിവരെയാണ് കർണാട പൊലീസ് അറസ്റ്റ് ചെയ്തത്.

Comments (0)
Add Comment