സ്വർണ്ണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോയെ കസ്റ്റംസ് ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറിലേറെ

Jaihind News Bureau
Friday, August 28, 2020

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺബാലചന്ദ്രനെ കസ്റ്റംസ് അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഉച്ചക്ക് പന്ത്രണ്ടരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. സ്വപ്ന സുരേഷിന് ഫ്ലാറ്റ് എടുത്ത് നൽകിയതിനെ കുറിച്ചാണ് കസ്റ്റംസ് തന്നോട് ചോദിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം അരുൺ ബാലചന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം കസ്റ്റംസിനോട് പറഞ്ഞെന്നും
തുടർ ചോദ്യം ചെയ്യലിന് ഹാജരാകാൻ തന്നോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അരുൺ ബാലചന്ദ്രൻ പറഞ്ഞു. ഇയാളുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം കസ്റ്റംസ് തുടർ നടപടികൾ സ്വീകരിക്കും.