യുപിയില്‍ കാടത്തം പടരുന്നു; കുറ്റകൃത്യവും കൊറോണയും നിയന്ത്രണാതീതം; യോഗി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

Jaihind News Bureau
Saturday, August 1, 2020

യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാണാതായ അഭിഭാഷകന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയത്. യോഗി ഭരണത്തില്‍ ഉത്തർപ്രദേശില്‍ കാടത്തം പടരുകയാണെന്നും കുറ്റകൃത്യവും കൊറോണയും നിയന്ത്രണാതീതമായിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കാൺപൂരിലെയും ഗോരഖ്പൂരിലെയും ബുലന്ദ്ഷഹറിലെയും അനുഭവങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയാണ് കാണിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

‘ഉത്തർപ്രദേശ് ഭരണത്തില്‍ കാടത്തം പടരുകയാണ്. കുറ്റകൃത്യവും കൊറോണയും നിയന്ത്രണാതീതമാണ്. 8 ദിവസം മുമ്പാണ് ബുലന്ദ്ഷഹറിൽ നിന്ന് ധർമേന്ദ്ര ചൗധരിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ അയാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. കാൺപൂർ, ഗോരഖ്പൂർ, ബുലന്ദ്ഷഹർ – ഇവിടെയെല്ലാം നടന്ന സംഭവങ്ങളില്‍ ക്രമസമാധാന തകർച്ചയാണ് കാണാനാകുന്നത്. സർക്കാർ ഇനിയും എത്രനാള്‍ ഉറങ്ങുമെന്ന് അറിയില്ല? ‘ പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.