മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തിനുള്ളില്‍ വിള്ളല്‍, ഷിന്‍ഡേ ഇടഞ്ഞു തന്നെ

Jaihind News Bureau
Monday, February 24, 2025

ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍, മുന്‍ മുഖ്യമന്ത്രി ഏകനാഥ് സര്‍ക്കാരിന്റെ കാലത്തെ ചില നടപടികളില്‍ ഇടപെട്ടതോടെയാണ് ഭിന്നത വര്‍ദ്ധിച്ചത്. ശിവസേന ഉള്‍പ്പടെ എം എല്‍ എമാരുടെ സുരക്ഷ വെട്ടിക്കുറച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസിന്റെ നടപടിയിലും ഷിന്‍ഡേ പക്ഷത്തിന് അതൃപ്തിയാണുള്ളത്. എംഎസ് പി പദ്ധതി പ്രകാരം വിള സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ച ഷിന്‍ഡേയുടെ നടപടിയാണ് ഏറ്റവും ഒടുവില്‍ ഫ്ടനാവിസ് തിരുത്തിയത്.

കേന്ദ്രത്തിന്റെ പ്രധാന്‍ മന്ത്രി അന്നദാത ആയ് സംരക്ഷണ്‍ അഭിയാന്‍ (പിഎം-ആശ) പദ്ധതി പ്രകാരം കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി ഷിന്‍ഡേ സര്‍ക്കാര്‍ അംഗീകരിച്ച സംഭരണ ഏജന്‍സികളുടെ ക്രമക്കേടുകളുകളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. അഴിമതി സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മാര്‍ക്കറ്റിംഗ് മന്ത്രാലയം ആറ് അംഗ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരമുള്ള സംഭരണം സംബന്ധിച്ച് 2018 ഒക്ടോബറില്‍ കേന്ദ്ര കൃഷി മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അവശ്യ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 25 ശതമാനം വരെ MSP നിരക്കില്‍ വാങ്ങുന്നതിന് കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ‘ഈ പ്രക്രിയ നോഡല്‍ ഏജന്‍സിയായ NAFED നടത്തുന്നു.

ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ മാര്‍ക്കറ്റിംഗ് മന്ത്രാലയത്തിന്റെ തലവനായിരുന്നപ്പോള്‍ മുന്‍ സര്‍ക്കാരിന്റെ കീഴില്‍ എടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ തിരുത്തുന്നത്. ഇതാണ് ഷിന്‍ഡേ പക്ഷത്തെ പ്രകോപിപ്പിച്ചത് രാഷ്ട്രീയമായി, ഫഡ്നാവിസ് സര്‍ക്കാരിന്റെ ഈ തീരുമാനം സഖ്യസര്‍ക്കാര്‍ പങ്കാളികളായ BJP യുടെയും ഷിന്‍ഡെയുടെ ശിവസേനയുടെയും നേതൃത്വം തമ്മിലുള്ള ഭിന്നത വര്‍ദ്ധിപ്പിക്കുന്നതാണ് . ഉപമുഖ്യമന്ത്രിയായ ഷിന്‍ഡെ അടുത്തിടെ മുഖ്യമന്ത്രി ഫട്‌നാവിസുമായി ചേര്‍ന്നു നടത്തേണ്ട നിരവധി പ്രധാന ഔദ്യോഗിക യോഗങ്ങള്‍ ഒഴിവാക്കിയതും ഈ ഭിന്നത മൂലമാണെന്നാണ് വിലയിരുത്തല്‍

ഷിന്‍ഡെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കരാറിലെത്തിയ ജല്‍നയില്‍ മുടങ്ങിക്കിടന്ന 900 കോടി രൂപയുടെ ഭവന പദ്ധതി, ഖരമാലിന്യ ശേഖരണം, ടോയ്ലറ്റ് അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കായി 1,400 കോടി രൂപയുടെ ബിഎംസി ടെന്‍ഡര്‍ എന്നിവ സംസ്ഥാനം റദ്ദാക്കിയത് ശിവസേനയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ശിവസേനയെ ലഘുവായി കാണരുത്’ എന്ന രാഷ്ര്രടീയ സൂചന ഷിന്‍ഡേ നല്‍കിയത്. നാസിക്, റായ്ഗഡ് ജില്ലകളുടെ ഗാര്‍ഡിയന്‍ മന്ത്രി സ്ഥാനങ്ങള്‍ക്കായുള്ള ആവശ്യങ്ങള്‍ ഫഡ്നാവിസ് അംഗീകരിക്കാത്തതിലും ശിവസേന അസ്വസ്ഥരാണ്.

ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ ഉപമുഖ്യമന്ത്രിയുടെ ഒരു മെഡിക്കല്‍ റിലീഫ് എയ്ഡ് സെല്‍ ശിവസേന സ്ഥാപിച്ചു. കുറച്ച് ആഴ്ചകളായി, സര്‍ക്കാര്‍ യോഗങ്ങളില്‍ നിന്ന് ഷിന്‍ഡെ വിട്ടുനില്‍ക്കുകയാണ് . കൂടാതെ സ്വന്തമായി പ്രത്യേക സെഷനുകള്‍ നടത്തുകയും ചെയ്യുന്നു. രണ്ടാഴ്ച മുമ്പ് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ റൂം യോഗത്തിലും കഴിഞ്ഞയാഴ്ച ഫഡ്നാവിസ് അധ്യക്ഷത വഹിച്ച മെട്രോപൊളിറ്റന്‍ മേഖല വികസന അതോറിറ്റികളുടെ അവലോകന യോഗങ്ങളിലും ഷിന്‍ഡേ പങ്കെടുത്തില്ല