ഒഞ്ചിയത്തെ 5ആം വാര്‍ഡ് നിര്‍ണായകം; RMPയെ വീഴ്ത്താന്‍ CPM സംസ്ഥാന നേതാക്കളിറങ്ങും

Jaihind Webdesk
Monday, February 4, 2019

RMPI-CPIM-flag

പഞ്ചായത്ത് ഭരണത്തില്‍ ഒഞ്ചിയം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായതോടെ ആര്‍എംപിയ്ക്കെതിരെ സകല അടവും പയറ്റുകയാണ് സിപിഎം. ഒഞ്ചിയം അഞ്ചാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലമാണ് പഞ്ചായത്ത് ഭരണം ഏത് മുന്നണിക്കെന്ന് നിര്‍ണയിക്കുക എന്നായതോടെ മുന്‍ നിര നേതാക്കളെ തന്നെ രംഗത്തിറക്കാനൊരുങ്ങുകയാണ് സിപിഎം. നിലവില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍എംപി ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ്.

ആകെ 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ യുഡിഎഫിന്‍റെ മൂന്ന് അംഗങ്ങളും ആര്‍എംപിയുടെ ആറ് അംഗങ്ങളും ചേര്‍ന്ന് ഒമ്പത് പേരാണ് ഉള്ളത്. എല്‍ഡിഎഫിനാകട്ടെ ലോക്താന്ത്രിക് ദള്‍ അടക്കം എട്ട് മെമ്പര്‍മാരും. ലോക് താന്ത്രിക് ദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേയ്ക്ക് മാറിയതോടെയാണ് ഏഴ് സീറ്റുകളുണ്ടായിരുന്ന ഇടതുമുന്നണിയുടെ മെമ്പര്‍മാരുടെ എണ്ണം എട്ട് ആയത്. കോണ്‍ഗ്രസിന് ഒന്ന്, ലോക് താന്ത്രിക് ദളിന് ഒന്ന്, ലീഗിന് രണ്ട് എന്നിങ്ങനെയായിരുന്നു മുമ്പത്തെ യുഡിഎഫ് കക്ഷിനില.

ആര്‍എംപി മെമ്പര്‍ എ ജി ഗോപിനാഥിന്‍റെ മരണത്തോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി ശ്രീജിത്ത് ആണ് ആര്‍എംപിഐ സ്ഥാനാര്‍ത്ഥി. യുഡിഎഫ് ആര്‍എംപിഐയെ പിന്തുണയ്ക്കും. രാജാറാം തൈപ്പിള്ളിയാണ് സിപിഎം സ്ഥാനാര്‍ത്ഥി.