പാർട്ടി ആർക്കും ക്ലീൻ ചിറ്റ് നൽകുന്നില്ല; അന്വേഷണത്തിൽ എല്ലാം തെളിയട്ടെയെന്ന് സീതാറാം യെച്ചൂരി

Jaihind News Bureau
Monday, July 27, 2020

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ അതൃപ്തി പ്രകടമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വർണക്കടത്ത് കേസിൽ പാർട്ടി ആർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷണണത്തിലൂടെ തളിയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദമായ ചർച്ചയാണ് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലും പിബിയിലും നടന്നത്. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പിബി യോഗത്തിൽ വിശദീകരിച്ചു. പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം വന്നപ്പോൾ തന്നെ പ്രിൻസിപ്പൾ സെക്രട്ടറി എം. ശിവശങ്കറിനെ പുറത്താക്കിയെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിബി യോഗത്തെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതടക്കമുള്ള കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ വിശദീകണം കേന്ദ്ര നേതൃത്വത്തിന് സ്വീകാര്യമായില്ല. അതിന്‍റെ ഭാഗമായാണ് സ്വർണക്കടത്ത് കേസിൽ പാർട്ടി ആർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. അന്വേഷണത്തിലൂടെ എല്ലാം തെളിയട്ടെ എന്നും യെച്ചൂരി പറഞ്ഞു.

എന്നാല്‍, സിപിഎം കേരള ഘടകത്തിന്‍റെ ശക്തമായ സമ്മർദ്ദവും പാർട്ടി കേന്ദ്രഘടകത്തിന് മേലുണ്ടായി. ഇതിന്‍റെ ഭാഗമായാണ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നു എന്ന സി.പി എം സസ്ഥാന നേതൃത്വത്തിന്‍റെ പ്രസ്താവന യെച്ചൂരിയും ആവർത്തിച്ചത്.

https://youtu.be/WJA9yMCY49o