സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടുറോഡില്‍ തമ്മിലടിച്ച് പ്രവർത്തകര്‍; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : തെരുവില്‍ ഏറ്റുമുട്ടി സിപിഎം നേതാക്കള്‍. വിളപ്പിൽ ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായി ഈഴക്കോട് കവലയിൽ സംഘടിപ്പിച്ച യുവജന സമ്മേളനത്തിന് മുമ്പായിരുന്നു ചേരിതിരിഞ്ഞ് ഇരുപക്ഷങ്ങള്‍ ഏറ്റുമുട്ടിയത്. വിളവൂർക്കൽ പഞ്ചായത്തിൽ പെരുകാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കോളച്ചിറ, ഈഴക്കോട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരാണ് തമ്മിലടിച്ചത്. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. യുവജന സമ്മേളന വേദിക്ക് മുന്നിലായിരുന്നു അടിപിടി. യുവജനസമ്മേളനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാറിനെ കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷിന്‍റെ നേതൃത്വത്തിലെത്തിയ സംഘം വേദിക്ക് മുന്നിലിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ശ്രീകുമാർ പക്ഷത്തുള്ളവർ തിരിച്ചടിച്ചതോടെ റോഡില്‍ തമ്മിലടിയായി. മുഖത്ത് പരിക്കേറ്റ അനീഷിനെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘട്ടനം കൊഴുത്തതോടെ ഗതാഗതവും തടസപ്പെട്ടു.

സി.പി.എം ഔദ്യോഗിക പക്ഷത്തിനൊപ്പം നിൽക്കുന്ന രണ്ടുവിഭാഗങ്ങൾ വിളപ്പിൽ ഏരിയാ കമ്മിറ്റിയിലുണ്ടെങ്കിലും മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമാണ് രണ്ടുപക്ഷത്തായി സെക്രട്ടറി സ്ഥാനമുൾപ്പെടെ പിടിച്ചെടുക്കാൻ മത്സരിക്കുന്നത്. ശ്രീകുമാറിനെ ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.

സംഭവം പാർട്ടി ലോക്കൽ കമ്മിറ്റി അന്വേഷിക്കുമെന്ന് പെരുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് കുമാർ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം മൊബൈൽ ഫോണിൽ വനിതാ അംഗത്തിന്‍റെ ചിത്രം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതും ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിന് കാരണമായതായി സൂചനയുണ്ട്.

Comments (0)
Add Comment