തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതി 108 ആംബുലന്‍സില്‍ പീഡനത്തിനിരയായ സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. സംഭവത്തില്‍ ആരോഗ്യവകുപ്പിന്‍റെ അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും പീഡനത്തെ ന്യായീകരിച്ചും ഇരയെ അപമാനിച്ചും രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സൈബര്‍ പോരാളികള്‍. നടന്നത് പീഡനമല്ലെന്നും ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമാണ് സിപിഎം പ്രവര്‍ത്തകനും കൊണ്ടോട്ടി സ്വദേശിയുമായ അബ്ദുള്‍ മജീദ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
‘ആറന്മുള സംഭവം പീഡനം അല്ല, മറിച്ച് അത് ഉഭയകക്ഷി സമ്മതത്തോടെയായിരുന്നു എന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാവും…
സത്യം പുറത്തുവരും മുന്‍പ് ആ വ്യക്തിയെയും മതവിഭാഗത്തെയും കരിവരിത്തേക്കരുത്. ഇതിന് പിന്നില്‍ ചില പ്രത്യേക വിഭാഗം ആളുകളുടെ സംഘടിതബുദ്ധി ഉണ്ടെന്ന് തീര്‍ച്ച.. ഫീലിംഗ് പരമ പുച്ഛം’ – എന്നാണ് അബ്ദുള്‍ മജീദ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനുണ്ടായത് ഗുരുതര വീഴ്ച. കൊവിഡ് രോഗികള്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകർ ആംബുലന്‍സില്‍ ഒപ്പമുണ്ടാകണമെന്ന നിർദേശം നിലനിൽക്കെയാണ് ആറന്മുളയിൽ രാത്രി ആംബുലൻസ് ഡ്രൈവര്‍ തനിച്ച് യുവതിയായ രോഗിയുമായി സഞ്ചരിച്ചത്.
അറസ്റ്റിലായ കായംകുളം സ്വദേശി നൗഫൽ കൊലക്കേസ് പ്രതിയാണ്. ഇയാള്‍ ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി. 2018 ൽ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. പിന്നീടാണ് ഇയാള്‍ 108 ആംബുലൻസിൽ ഡ്രൈവറായതെന്നും എസ്.പി പറഞ്ഞു.
പെൺകുട്ടിയുടെ വീട്ടുകാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഒരു ബന്ധുവീട്ടിൽ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു പെൺകുട്ടി. സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തെത്തിച്ചത്.
അടൂരിൽ നിന്നും പന്തളത്തേക്ക് എത്താൻ എളുപ്പമാണന്നിരിക്കെ പ്രതി മനപ്പൂര്‍വം കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിക്കുകയായിരുന്നു. ആറമളയിലെ ഒരു ഗ്രൗണ്ടിൽ വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായതെന്നും എസ്.പി കെ.ജി സൈമണ്‍ വിശദീകരിച്ചു. പ്രതിയുടെ സംസാരം യുവതി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ആരോടും പറയരുതെന്ന് പ്രതി പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു.