കെ റെയില്‍ കല്ലിട്ട ഭൂമിയിന്മേല്‍ വായ്പ അനുവദിക്കാന്‍ കഴിയില്ലെന്ന് സഹകരണ ബാങ്കുകള്‍

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുടെ അടയാളക്കല്ലിട്ട് ഭൂമിക്ക് മേല്‍ വായ്പ നല്‍ക്കാനാകില്ലെന്ന് സഹകരണ ബാങ്കുകള്‍. ഒരു പ്രത്യേക ആവശ്യത്തിനായി അടായളക്കല്ലിട്ട ഭൂമിയിന്മേല്‍  സർക്കാർ അടുത്ത ഘട്ടത്തില്‍ എന്ത് നടപടി കൈക്കൊള്ളുമെന്നത് വായ്പ നല്‍കുന്ന സംഘങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. അത്തരമൊരു റിസ്‌ക് എടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സാധിക്കില്ലെന്നും  വായ്പ കൊടുക്കുന്ന സംഘങ്ങള്‍ക്ക് അത് ഈടാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോള്‍ അത് ബാധ്യതയായി മാറുമെന്നും സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.

കല്ലിട്ടതുകൊണ്ട് വസ്തുവിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ചോ ക്രയവിക്രയം സംബന്ധിച്ചോ ഒരു തടസവുമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും. കേരളത്തിലെ പ്രതിപക്ഷ-ഭരണപക്ഷ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന ഒരു സഹകരണ ബാങ്കിനും ഈ ഭൂമിയുടെ മേല്‍ വായ്പ കൊടുക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ നിലവില്‍ പണയമായ ഭൂമിയില്‍ കല്ലിടുന്നത് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,  വിഷയത്തില്‍ മാടപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കല്ലിട്ട ഭൂമി പണയമായി ആരെങ്കിലും വായ്പയ്ക്കായി സമീപിച്ചാല്‍ അത് അനുവദിക്കേണ്ടതില്ല എന്നാണ് ബാങ്കിന്‍റെ തീരുമാനം. ഇതോടെ സംസ്ഥാനത്തെ കെ-റെയില്‍ കല്ലിട്ട ഭൂമിയിലെ വായ്പ അനുവദിക്കല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

 

Comments (0)
Add Comment