AI സമ്മിറ്റിൽ ചൈനീസ് നിർമിത റോബോട്ടിക് നായ; സ്വകാര്യ സർവകലാശാലയെ ഉച്ചകോടിയിൽ‌ നിന്ന് പുറത്താക്കി

Jaihind News Bureau
Wednesday, February 18, 2026

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമ്മിറ്റിൽ ചൈനീസ് നിർമിത റോബോട്ടിക് നായയെ പ്രദർശിപ്പിച്ചത് വിവാദമായി. നോയിഡ ആസ്ഥാനമായ സ്വകാര്യ സർവകലാശാല ഗാൽഗോട്ടിയാസിനോടാണ് പുറത്തുപോകാൻ സർക്കാർ ആവശ്യപ്പെട്ടത് .എന്നാൽ സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ടാണ് ചൈനീസ് റോബോട്ടിക്‌ നായയെ ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിയി പ്രദർശിപ്പിച്ചത്.എന്നാൽ സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും പരാതികളും ശക്തമായതോടെയാണ് ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ നിന്ന് യൂണിവേഴ്സിറ്റിയെ പുറത്താക്കിയത്.

റോബോട്ടിക്‌ നായയെ സ്വകാര്യ സർവകലാശാല പ്രദർശിപ്പിക്കുന്ന വീഡിയോ ദൃശ്യം വൈറലായിരുന്നു. സർവകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് അതെന്നും യൂണിവേഴ്‌സിറ്റി പ്രൊഫസർ നേഹ സിങ് റോബോട്ട് നായയെ അവതരിപ്പിക്കുന്നതും വീഡിയോയിൽ അവകാശപ്പെടുകയും ചെയ്തിരുന്നു.ക്യാമ്പസിലൂടെ സ്വയം സഞ്ചരിക്കാനും നിരീക്ഷണം നടത്താനും റോബോട്ട് നായയ്ക്ക് കഴിവുണ്ടെന്ന് അവർ അഭിമാനത്തോടെ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ച വീഡിയോയിലും പ്രത്യക്ഷപ്പെട്ടതോടെ റോബോട്ട് നായ കൂടുതൽ ശ്രദ്ധനേടി. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായതും വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ ഒരു റോബോട്ട് നായയാണ് യൂണിട്രി Go2. ഏകദേശം 2,800 ഡോളറിന് (2.3 ലക്ഷം രൂപ) ഇത് വാങ്ങാൻ കഴിയും.

‘യൂണിട്രീ’ എന്ന ചൈനീസ് കമ്പനി നിർമിച്ച റോബോട്ടിക് നായയെ ‘ഓറിയോൺ’ എന്ന പേരിൽ തങ്ങൾ വികസിപ്പിച്ചെടുത്തതാണെന്ന രീതിയിൽ ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി പ്രദർശിപ്പിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ ഈ റോബോട്ടിക് നായ തങ്ങൾ നിർമിച്ചതാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും, വിദ്യാർത്ഥികൾക്ക് പഠന ആവശ്യങ്ങൾക്കായി ചൈനയിൽ നിന്ന് വാങ്ങിയതാണെന്നുമാണ് സർവകലാശാല വ്യക്തമാക്കിയത്.ഇന്ത്യയിൽ ഇത്തരം സാങ്കേതികവിദ്യകൾ നിർമിക്കാൻ പ്രാപ്തിയുള്ള തലമുറയെ വാർത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.