പെരിയ: കേസ് ഡയറി സിബിഐക്ക് കെമാറാത്ത ക്രൈംബ്രാഞ്ച് നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Wednesday, September 9, 2020

 

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ കേസ് ഡയറി സിബിഐക്ക് കെമാറാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും  കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയില്ല. കേസില്‍ തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണ്  കേസ് ഡയറി കൈമാറുന്നത് വൈകിപ്പിക്കുന്നതെന്നും രക്ഷിതാക്കൾ ഹർജിയിൽ പറയുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് സിബി.ഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. എന്നാൽ കോടതിവിധി വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൊമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. കേസ് അന്വേഷിച്ച് കുറ്റപത്രം തയാറാക്കിയ ക്രൈംബ്രാഞ്ച് ഡി.വെ.എസ്.പി നേരിട്ട് എത്തി സി.ബി.ഐക്ക് കേസ് ഡയറി കൈമാറണമെന്നാണ് ചട്ടം. കേസ് അന്വേഷണം അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നാണ് ആരോപണം.

2019 സെപ്റ്റംബറിൽ പെരിയ കേസ് സി.ബിഎക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടപ്പോൾ തന്നെ കേസ് ഡയറി സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. മൂന്ന് ആഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി കൈമാറാത്തതിനെതിരെ അന്ന് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെ ഒരാഴ്ചയ്ക്കകം കേസ് ഡയറിയും അനുബന്ധ വിവരങ്ങളും സി.ബി.ഐക്ക് കൈമാറുമെന്ന് ഡി.ജിപി ലോക്‌നാഥ് ബെഹ്‌റ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഒരു വർഷം മുമ്പാണ് ഇത്തരത്തിൽ സത്യവാങ്മൂലം സമർപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ അന്തിമ വിധി വന്നിട്ടും പോലീസ് ഇപ്പോഴും ഒഴിച്ച് കളി തുടരുകയാണ്.

2019 ഡിസംബർ മുപ്പതിനാണ് കാസർഗോഡ് പെരിയയിൽ ശരത് ലാലും കൃപേഷും കൊലചെയ്യപ്പെട്ടത്. തുടക്കം മുതൽ സിബി.ഐഅന്വേഷണത്തെ എതിർക്കുന്ന നിലപാടാണ് സംസഥാന സർക്കാർ സ്വീകരിച്ചത്.സി.ബിഐ അന്വേഷണത്തെ എതിർക്കുന്നതിനായി സുപ്രീം കോടതിയിലെ മുതിൽ അഭിഭാഷകരെ അടക്കം സംസഥാനത്ത് എത്തിച്ചു. ഇതിനായി 88 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ച നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സി.പി.എം നേതാക്കൾ പ്രതിയായ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാരും പോലീസും ഇപ്പോഴും നടത്തുന്നതെന്നാണ് നിലവിലെ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.