ബിജെപി പ്രവര്‍ത്തകന്റെ കൊല; കുറ്റക്കാരെല്ലാം സിപിഎം പ്രവര്‍ത്തകര്‍; ശിക്ഷാവിധി തിങ്കളാഴ്ച

Jaihind News Bureau
Friday, March 21, 2025


കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ സി പി എം പ്രവര്‍ത്തകരായ 9 പ്രതികള്‍ കുറ്റക്കാര്‍. പത്താം പ്രതിയെ വെറുതെ വിട്ടു.
തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളില്‍ ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി ടി കെ രജീഷും,മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണനും ഉള്‍പ്പെടുന്നു.പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും,

കൊലപാതകം നടന്ന് 20 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ വെച്ച് സൂരജിനെ വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. ആറുമാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസത്തോളം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ കൊല നടപ്പാക്കുകയായിരുന്നു .32 കാരനായിരുന്നു സൂരജ്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം. തുടക്കത്തില്‍ പത്തുപേര്‍ക്ക് എതിരെയായിരുന്നു കേസ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ടുപേരെ കുടി പ്രതിചേര്‍ക്കുകയായിരുന്നു.

പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിധി എത്തും മുമ്പേ മരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതിയായ ടി.കെ രജീഷ്. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് പ്രതികള്‍. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ കേസിലെ അഞ്ചാം പ്രതിയാണ്. ഇതില്‍ പത്താം പ്രതി പ്രകാശനെ കോടതി വെറുതെ വിട്ടു.

കേസില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ തെളിഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.