“കോണ്‍ഗ്രസിന്‍റെ കാലത്ത് പാവപ്പെട്ടവര്‍ ഇത്രയും അനീതി നേരിടേണ്ടി വന്നിട്ടില്ല”: യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് പിന്തുണയുമായി ബിജെപി സഖ്യകക്ഷി

Jaihind Webdesk
Tuesday, May 14, 2019

ഉത്തര്‍പ്രദേശില്‍ ബിജെപിയും സഖ്യകക്ഷിയായ സുഹ്‌ലേദേവ്‌ ഭാരതീയ സമാജ് പാര്‍ട്ടിയും(എസ്.ബി.എസ്.പി) തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പാര്‍ട്ടികള്‍ക്കിടയിലെ വിള്ളല്‍ വളര്‍ത്താനുതകുന്നതാണ് എസ്.ബി.എസ്.പിയുടെ പുതിയ തീരുമാനം. മിര്‍സാപുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ലളിതേഷ് ത്രിപാഠിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്‍റെ സഖ്യകക്ഷിയായ സുഹ്‌ലേദേവ്‌ ഭാരതീയ സമാജ് പാര്‍ട്ടി.

ലളിതേഷ് ത്രിപാഠിക്ക് വോട്ടു ചോദിച്ചു കൊണ്ടാണ് യോഗി ആദിത്യനാഥ് മന്ത്രി സഭയിലെ അംഗമായിരുന്ന ഓം പ്രകാശ് രാജ്ഭറിന്‍റെ നേതൃത്വത്തിലുള്ള എസ്.ബി.എസ്.പി ബി.ജെ.പിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കാലത്ത് പാവപ്പെട്ടവര്‍ ഇത്രയും അനീതി നേരിടേണ്ടി വന്നിട്ടില്ലെന്നും ഇത്രയും ഏകാധിപത്യം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും എസ്.ബി.എസ്.പി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ്ഭര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്നും കോണ്‍ഗ്രസിന്‍റെ പദ്ധതികള്‍ അടിസ്ഥാനവര്‍ഗത്തിലേക്കെത്തുമെന്നും രാജ്ഭര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എസ്.ബി.എസ്.പിയും ബി.ജെ.പിയും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കം പാരമ്യത്തിലെത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്ത് 40 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഓം പ്രകാശ് രാജ്ഭര്‍ അറിയിച്ചിരുന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് ഏപ്രില്‍ 13-നു താന്‍ രാജിവെച്ചതാണെന്നും എന്നാല്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ലെന്നും നേരത്തെ ഒ.പി രാജ്ഭര്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ പാര്‍ട്ടി ഇപ്പോഴും എന്‍.ഡി.എയില്‍ നിന്നും ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല.