തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ പക്ഷിപ്പനിയെന്ന് സംശയം. എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ മൂന്നിടങ്ങളിൽ പക്ഷികളെ അസാധാരണമായ വിധം ചത്ത നിലയിൽ കണ്ടെത്തി. ഇവയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
ഇന്നലെ വൈകിട്ട് ആറ്റിങ്ങലിന് സമീപത്തെ ആഴൂരിലെ കായൽത്തീരത്താണ് കൃഷ്ണപ്പരുന്തുകളെയും കാക്കളെയും ചത്തനിലയിൽ കണ്ടെത്തിയത്. ഇതിന് പുറമേ ഇന്ന് രാവിലെ കാരോടിന് സമീപം കാക്കളെയും ഉച്ചയോടെ എം.എല്‍.എ ഹോസ്റ്റൽ പരിസരത്ത് കൊക്കുകളെയും ചത്തനിലയിൽ കണ്ടെത്തി. അസാധാരണ സാഹചര്യം സംശയിക്കാമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. ചത്ത പക്ഷികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീലേക്ക് പരിശോധനയ്ക്കായി അയച്ചു. നാളെ രാവിലെയോടെ ഫലം ലഭിക്കും.
വേനൽക്കാലത്ത് ചൂട് കാരണവും വെള്ളംകിട്ടാതെയും പക്ഷികൾ ചത്തുവീഴാറുണ്ടെങ്കിലും കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുൻകരുതലുകൾ. തലസ്ഥാനത്ത് മുൻ വർഷങ്ങളിൽ ഒന്നും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.