ഭാസ്കര കാരണവർ വധക്കേസ്: പ്രതി ഷെറിന് പരോള്‍

Jaihind News Bureau
Tuesday, April 8, 2025

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ രണ്ടാഴ്ചത്തേക്ക് പരോളില്‍ ഇറങ്ങി. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തില്‍ ജയില്‍ വകുപ്പിന്‍റെ പ്രതികരണം. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. അതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിന്‍ ഇപ്പോഴുള്ളത്.

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് രണ്ടാഴ്ചത്തെ പരോളാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയില്‍ ഉപദേശ സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. കണ്ണൂര്‍ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചായിരുന്നു മന്ത്രിസഭാ തീരുമാനം. ഇതിനെതിരേ വ്യാപക പ്രധിഷേധം ഉയര്‍ന്നിരുന്നു. അതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ വനിതാ ജയിലില്‍ വെച്ചായിരുന്നു സംഭവം. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന്് മര്‍ദിച്ചതിനായിരുന്നു കേസ്. ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തത്. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെയാണ് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു. 2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ഭാസ്‌കര കാരണവരുടെ മരുമകളായ ഷെറിനും കാമുകനും ചേര്‍ന്നായിരുന്നു കൃത്യം നടത്തിയത്. ഷെറിന്റെ ബന്ധങ്ങള്‍ ഭാസ്‌കര കാരണവര്‍ എതിര്‍ത്തതായിരുന്നു പ്രകോപനം. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.