രാഹുല്‍ ജനനായകന്‍; ഭാരത് ജോഡോ ന്യായ് യാത്ര നാളെ ഗുജറാത്തില്‍

Jaihind Webdesk
Wednesday, March 6, 2024

 

ഭോപ്പാല്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 53 ദിവസങ്ങൾ പിന്നിട്ട് മധ്യപ്രദേശിലൂടെ യാത്ര തുടരുകയാണ്. യാത്ര നാളെ ഗുജറാത്തിലേക്ക് പ്രവേശിക്കും. ഹിന്ദി ഹൃദയ ഭൂമിയിലും യാത്രയ്ക്ക് വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്. മാർച്ച് 9 വരെ ന്യായ് യാത്ര ഗുജറാത്തില്‍ പര്യടനം നടത്തും.

ആദിവാസികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ നരേന്ദ്ര മോദി സർക്കാർ തയാറാവുന്നില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാധാരണക്കാരുടെയും കൃഷിക്കാരുടെയും സ്ത്രീകളുടെയും യുവാക്കളുടെയുമെല്ലാം പ്രശ്നങ്ങൾ 10 വർഷമായിട്ടും മോദി സർക്കാരിന് പരിഹരിക്കാനായില്ല. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കും. ജാതി സെൻസസ് നടപ്പാക്കുമെന്നും ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം മധ്യപ്രദേശിലെ പൊതുസമ്മേളനത്തിൽ പറഞ്ഞു.

നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യത്തോടെ ജനുവരി 14 ന് മണിപ്പൂരിൽ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. 67 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 6713 കിലോമീറ്റർ യാത്ര സഞ്ചരിക്കും. മാർച്ച് 20 ന് മുംബൈയിലാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം. നിലവിൽ 13 സംസ്ഥാനങ്ങൾ പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്ര മാർച്ച് 20-ന് മുംബൈയിൽ സമാപിക്കും