ലോക റാങ്കിങ്ങില്‍ ശുഭ്മാന്‍ ഗില്‍ ഒന്നാമത്; പിന്നിലാക്കിയത് ബാബർ അസമിനെ

Jaihind News Bureau
Wednesday, February 19, 2025

ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പാകിസ്ഥാന്‍റെ ബാബര്‍ അസമിനെ മറികടന്നാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 796 റേറ്റിംഗ് പോയന്‍റുകൾ സ്വന്തമാക്കിയ ഗില്‍, ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമായി. മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.

ഗില്ലിന്‍റെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ പ്രകടിപ്പിച്ച മികച്ച ഫോമാണ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഗില്‍ രണ്ട് അർധ സെഞ്ചുറികളും ഒരു സെഞ്ചുറിയും അടക്കം 259 റൺസ് നേടുകയും 86.33 ശരാശരി നിലനിര്‍ത്തുകയും ചെയ്തു. അതേസമയം, ത്രിരാഷ്ട്ര പരമ്പരയിൽ മോശം പ്രകടനം കാഴ്ചവെച്ച ബാബര്‍ അസം 773 റേറ്റിംഗ് പോയന്‍റുമായി രണ്ടാമതായി.

വിരാട് കോലി ആറാം സ്ഥാനത്തും ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനത്തുമാണ്. ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക, എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയർന്നതും ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡിന്‍റെ ഡാരിൽ മിച്ചൽ രണ്ട് സ്ഥാനങ്ങൾ മുന്നേറി അഞ്ചാമത്തെ സ്ഥാനത്തേക്ക് എത്തി.

2021ലാണ് ബാബര്‍ അസം ആദ്യമായി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയത്. 1258 ദിവസത്തേക്ക് ആ സ്ഥാനം ഉറപ്പാക്കിയ ബാബര്‍, 2023 ഏകദിന ലോകകപ്പിന് ശേഷം വീണ്ടും ഒന്നാമതായി. എന്നാൽ, 2024 ടി20 ലോകകപ്പിന് ടീമുകൾ കൂടുതൽ പ്രാധാന്യം നൽകിയതോടെ ഏകദിന റാങ്കിംഗിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിക്കാതെ ബാബർ തന്നെ ഒന്നാമതായി തുടരുകയായിരുന്നു.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി, മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവിലൂടെ ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ശക്തി കൂട്ടുമെന്ന് കണക്കാക്കാം.