പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നടത്തുന്ന അനധികൃത നിയമനങ്ങള്‍  തടയണം ; ഇലക്ടറല്‍ ഓഫീസര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ കത്ത്

Jaihind Webdesk
Saturday, April 17, 2021

തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ  സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും    വ്യാപകമായ തോതില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തിവയ്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്  എസ്.എം ബാലു   ഇലക്ടറല്‍ ഓഫീസര്‍  (പെരുമാറ്റച്ചട്ടം)   ബാലമുരളിക്ക് കത്ത് നല്‍കി.

മോട്ടോര്‍ വാഹനവകുപ്പില്‍  ശനിയാഴ്ച അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം  നടക്കുന്നുവെന്ന വിവരം പുറത്ത്  വന്നിട്ടുണ്ട്. അതോടൊപ്പം ആരോഗ്യ വകുപ്പിലും അറ്റന്‍ഡർ  തസ്തികയില്‍  ഇന്‍റര്‍വ്യൂ നടത്തി  എടുക്കേണ്ടവരുടെ ലിസ്റ്റ്  പബ്ലിഷ് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്. കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡിലേക്ക് ഒഴിവുള്ള നിയമനം നടത്തുന്നതിനുവേണ്ടി മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കെ  കഴിഞ്ഞ 12നു സഹകരണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന  യോഗത്തില്‍ വെച്ച് ഏപ്രില്‍ 24, 26 തീതയികളില്‍ ഇന്‍റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.  27 ന് യോഗം  വീണ്ടും യോഗം  ചേര്‍ന്ന് ഇന്റര്‍വ്യുവില്‍ പങ്കെടുത്തുവരെ നിയമിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

സഹകരണ പെന്‍ഷന്‍ ബോര്‍ഡ്, സഹകരണ വികസന ക്ഷേമനിധിബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലും    ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താനുള്ള നീക്കം തകൃതിയായി നടക്കുകയാണ്.  അതോടൊപ്പം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍  ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതൊക്കെ തടയാന്‍ അടിയന്തിരമായി ഇടപെടണമെന്നാണ്   ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ ബാലു ആവശ്യപ്പെട്ടു.