നിയമസഭാ കയ്യാങ്കളി: ‘സംഘർഷം ഉണ്ടാക്കിയത് പൊലീസ്, ദൃശ്യങ്ങള്‍ യഥാർത്ഥമല്ല’ പുതിയ വാദവുമായി പ്രതികള്‍

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും സംഘർഷം ഉണ്ടാക്കിയത് വാച്ച് ആന്‍ഡ് വാർഡ് ആയി എത്തിയ പൊലീസുകാരാണെന്നും ഉള്‍പ്പെടെയുള്ള വാദമുഖങ്ങളാണ് പ്രതികള്‍ കോടതിയില്‍ അവതരിപ്പിച്ചത്. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുത‍ൽ ഹ‍ർജിയിൽ  സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയാണ് പുതിയ വാദമുഖവുമായി പ്രതികള്‍ എത്തിയത്.  മന്ത്രി വി ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. നിയമസഭയില്‍ കൈയാങ്കളി നടത്തുകയും സ്പീക്കറുടെ മൈക്കും കമ്പ്യൂട്ടറും അടക്കമുള്ള സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇരുപതോളം പേരാണ് സ്പീക്കറുടെ ഡയസില്‍ കയറിയത്. തോമസ് ഐസക്ക്, വി.എസ് സുനില്‍കുമാര്‍, പി. ശ്രീരാമകൃഷ്ണന്‍ അടക്കം ഇരുപതോളം എംഎല്‍എമാരാണ് ഡയസില്‍ കയറിയതെന്ന് പ്രതികള്‍ പറഞ്ഞു. അതില്‍ തങ്ങള്‍ മാത്രം എങ്ങനെയാണ് പ്രതികളായതെന്ന് അറിയില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. കേസിൽ പൊലീസ് മാത്രമാണ് സാക്ഷികൾ. 140 എംഎൽഎമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നും പ്രതിഭാഗം വാദിച്ചു.

വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത മാസം ഏഴിന് പറയും.

Comments (0)
Add Comment