തിരുവനന്തപുരം : കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചയോടെ അന്തിമഫലം വ്യക്തമാകും. അഞ്ച് ലക്ഷത്തി എണ്‍പത്തിനാലായിരം പോസ്റ്റല്‍ വോട്ടുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഏട്ടുമണിക്ക് പോസ്റ്റല്‍വോട്ടാണ് എണ്ണിതുടങ്ങുക. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിംങ് മെഷിനുകളും എണ്ണാനാരംഭിക്കും. 114 കേന്ദ്രങ്ങളില്‍ 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്.
106 എണ്ണത്തില്‍ പോസ്റ്റല്‍ വോട്ടുകളാവും എണ്ണുക. 527 ഹാളുകള്‍ ഇവിഎമ്മുകള്‍ക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങളാണ് എല്ലാ വോട്ടെണ്ണല്‍ കേന്ദ്രത്തിലും പാലിക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ കൊവിഡ് പരിശോധനടത്തി ഫലം നെഗറ്റീവായവര്‍ക്കും രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകൂ.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല, ആഹ്ലാദ പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്. ഫലമറിയാൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് വിവരങ്ങള്‍ ലഭിക്കും. കമ്മിഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം.