ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; യുഡിഎഫിന്റെ ഉറപ്പുമായി പ്രതിപക്ഷ നേതാവ്

Jaihind News Bureau
Thursday, February 19, 2026

തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും, തേക്കിന്‍കാട് മൈതാനം കേന്ദ്രീകരിച്ച് ഹെറിറ്റേജ് പ്രൊട്ടക്ഷന്‍ പ്രോജക്ട് നടപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകത്തിന് മാതൃകയായ രീതിയില്‍ തൃശൂരിന്റെ പൈതൃകം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ക്ക് ആദ്യ യുഡിഎഫ് മന്ത്രിസഭ യോഗത്തില്‍ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനല്‍കി ‘സംവദിക്കാം പുതുയുഗത്തിനായി’ പരിപാടിയില്‍ ജനങ്ങളുടെ പരാതികള്‍ കേട്ടശേഷം തൃശൂരില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

സാധാരണക്കാരുടെ പരാതികളും നിര്‍ദേശങ്ങളും നേരിട്ട് കേട്ട് മറുപടി നല്‍കുന്ന പ്രത്യേക പരിപാടിയില്‍ പത്മശ്രീ കുട്ടന്‍മാരാര്‍ ഉള്‍പ്പെടെ കല, സാഹിത്യം, സാംസ്‌കാരികം-വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ നിരവധി പ്രമുഖരും സാധാരണക്കാരും പങ്കെടുത്തു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നികുതി പിരിവ് ശക്തമാക്കുമെന്നും ഏറ്റവും ആധുനിക രീതിയിലുള്ള ടാക്‌സേഷന്‍ സംവിധാനം നടപ്പാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രീ-ബജറ്റ് ചര്‍ച്ചയും പെര്‍ഫോമന്‍സ് ഓഡിറ്റിംഗും നിര്‍ബന്ധിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. തേക്കിന്‍കാട് മൈതാനം കേന്ദ്രീകരിച്ച് ഹെറിറ്റേജ് പ്രൊട്ടക്ഷന്‍ പ്രോജക്ട് നടപ്പാക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. ലോകത്തിന് മാതൃകയായ രീതിയില്‍ തൃശൂരിന്റെ പൈതൃകം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ആശ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ക്ക് ആദ്യ യുഡിഎഫ് മന്ത്രിസഭ യോഗത്തില്‍ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കാര്‍ഷിക മേഖലയില്‍ തകര്‍ന്ന് കിടക്കുന്ന നെല്ല് നാളികേര സംഭരണം എം.എസ്. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വന്യമൃഗാക്രമണങ്ങള്‍ തടയാന്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകും. തൃശൂരില്‍ സംഗീതരംഗത്തിന് പ്രോത്സാഹനമായി ജോണ്‍സണ്‍ മാസ്റ്റര്‍യുടെ പേരില്‍ സംഗീത അക്കാദമി ആരംഭിക്കും. നഗരത്തിലെ കായിക-സാംസ്‌കാരിക പൈതൃകം നിലനിര്‍ത്താന്‍ നിര്‍ത്തലാക്കിയ ചാക്കോള ട്രോഫി കോര്‍പറേഷന്റെ നേതൃത്വത്തില്‍ പുനരാരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. തൃശൂരിന്റെ സമഗ്ര വികസനത്തിനായി എല്ലാ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി സമയബന്ധിതമായി പ്രത്യേക ഡോക്യുമെന്റ് തയ്യാറാക്കി നടപ്പാക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു.