ആക്രമണത്തിന് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം; പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ

Jaihind News Bureau
Thursday, May 8, 2025

ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടാകുമെന്ന് സൂചന. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പാര്‍ലമെന്റില്‍ 11 മണിക്കാണ് യോഗം ചേരുക. അതേസമയം പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികന് വീരമൃത്യു വരിച്ചു.

പാകിസ്ഥാനുള്ള മറുപടി ഓപ്പറേഷന്‍ സിന്ദൂറില്‍ അവസാനിക്കില്ലെന്നും എല്ലാത്തിനും തയാറായിരിക്കാനും മന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. പാകിസ്ഥാനിലുള്ള കൂടുതല്‍ പാക് ക്യാമ്പുകള്‍ ഉന്നം വയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ നിയന്ത്രണ രേഖയിലെ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ നടപടിക്ക് തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതേസമയം, അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാള്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചുണ്ട്. ദുരന്ത നിവാരണ സേന, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍, എന്നിവര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരാകണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നു. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

അതിനിടെ, ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞത്. ഇരുരാജ്യങ്ങളും ഇനി പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ പകരംവീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കാണുള്ളത്.