കോഴിക്കോട്: ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. മൂന്ന് മാസത്തിനിടയിൽ 76 തവണ ഇരുവരും ഫോണിൽ സംസാരിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബെംഗളൂരുവിൽ എത്തുന്നതിന് രണ്ടുദിവസം മുമ്പും 8 മിനിറ്റോളം ഇരുവരും സംസാരിച്ചിട്ടുണ്ട്.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 76 തവണയാണ് ഇരുവരും ഫോണിൽ സംസാരിച്ചത്. ജൂൺ മാസം 58 തവണ പരസ്പരം ഫോണിൽ സംസാരിച്ചു. ജൂലൈ മാസം 10 കോളുകൾ മാത്രമാണ് ഫോൺ രേഖയിൽ ഉള്ളത്. ഈ മാസത്തിൽ കോളുകള്‍ വാട്സാപ്പിലൂടെയാണ് നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഓഗസ്റ്റ് മാസത്തിലും ഇവർ തമ്മിൽ സംസാരിച്ചതിന്‍റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബംഗളൂരുവിൽ എത്തുന്നതിന് 2 ദിവസം മുമ്പ് ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിൽ 8 മിനിറ്റോളം സംസാരിച്ചിരുന്നു. ബിനീഷിനെ കൂടാതെ നിരവധിപേരെ ഇത്തരത്തിൽ ഫോൺ വിളിച്ചതായും രേഖയുണ്ട്.
മയക്കുമരുന്ന് മാഫിയയ്ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന മറ്റൊരു തെളിവ് കൂടി ഈ ഫോൺ രേഖയിലുണ്ട്. സിനിമ സംവിധായകനായ ഖാലിദ് റഹ്മാനും അനൂപ് മുഹമ്മദും തമ്മിൽ സംസാരിച്ചതിന്‍റെ വിവരങ്ങളും ഇവയിൽ ഉൾപ്പെടും. തലശ്ശേരിയിലെ വ്യവസായിയും ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്തുമായ അജ്മൽ പാലക്കണ്ടിയെ 12 തവണ വിളിച്ചതായും രേഖയിലുണ്ട്. അനൂപ് മുഹമ്മദിന്‍റെ ലഹരി കച്ചവടത്തെ കുറിച്ച് അറിയില്ലെന്ന് ആവർത്തിക്കുന്ന ബിനീഷ് കോടിയേരിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.