വ്യാജരേഖ: ബി.ജെ.പിക്കെതിരെ എ.ഐ.സി.സി ഗവേഷണ വിഭാഗം നിയമനടപടി സ്വീകരിക്കും

Jaihind Webdesk
Wednesday, May 19, 2021

 

ന്യൂഡല്‍ഹി: കൊവിഡ്‌ പ്രതിസന്ധിയെ രാജ്യത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പ്രതിച്ഛായ മോശമാക്കുന്നതിനായി ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് എ.ഐ.സി.സി ഗവേഷണ വിഭാഗം പുറത്തിറക്കിയതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന്‌  ഗവേഷണ വിഭാഗം മേധാവി പ്രൊഫ. രാജീവ് ഗൗഡ. ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശവും ഗവേഷണ വിഭാഗം പുറത്തിറക്കിയിട്ടില്ല. കോവിഡ് -19 മഹാമാരിയെ തടയുന്നതിലെ അസാധാരണമായ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പി ശ്രമമാണ് വ്യാജ ‘ടൂള്‍കിറ്റ്’ വിവാദം.

വായിക്കുന്നവര്‍ക്ക് തന്നെ പരിഹാസ്യമായി തോന്നുന്നതാണ് രേഖയിലെ നിര്‍ദ്ദേശങ്ങള്‍. ആധികാരികത തോന്നിപ്പിക്കുന്ന തരത്തില്‍ അതീവ ശ്രദ്ധയോടെ ബുദ്ധിപൂര്‍വ്വം തയ്യാറാക്കിയ രേഖയാണിത്. വ്യാജ രേഖ ആദ്യം ഷെയര്‍ ചെയ്തത് ബി.ജെ.പി നേതാവ് സാംബിത് പാത്രയാണ്. അദ്ദേഹത്തിനും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്കുമെതിരെ എ.ഐ.സി.സി ഗവേഷണ വിഭാഗം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.