തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി കോൺഗ്രസ്; AICC ജനറൽ സെക്രട്ടറിമാരുടെ യോഗം ഡൽഹിയിൽ ചേര്‍ന്നു

Jaihind Webdesk
Thursday, February 7, 2019

AICC-General-secretaries

എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം ഡൽഹിയിൽ നടന്നു. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന് ജനറൽ സെക്രട്ടറിമാർക്ക് യോഗം നിർദേശം നൽകി. സ്ഥാനാർഥി നിർണയം ഈ മാസം പൂർത്തിയാക്കുമെന്ന് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. പാർലമെന്‍റിലെ അവസാന പ്രസംഗത്തിൽ പോലും മോദി പ്രചരണം നടത്തിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല പ്രതികരിച്ചു.

രാജ്യത്തെ പ്രതിരോധ സേനയുടെ 30000 കോടി മോഷ്ടിച്ച് പ്രധാനമന്ത്രി സ്വന്തം നിലയ്ക്ക് സുഹൃത്ത് അനിൽ അംബാനിക്ക് നൽകി. എന്നിട്ടാണ് ഇപ്പോൾ ദീർഘ പ്രസംഗം നടത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

സുദീർഘമായ യോഗമാണ് നടന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജനറൽ സെക്രട്ടറിമാർക്ക് കൃത്യമായി നിർദേശം നൽകിയെന്നും
ഓരോ സംസ്ഥാനങ്ങളെപ്പറ്റിയും യോഗത്തിൽ ചർച്ച നടന്നുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സ്ഥാനാർഥി നിർണയം ഈ മാസം പൂർത്തിയാക്കും. സമകാലീന രാഷ്ട്രീയത്തെപ്പറ്റി രാഹുൽഗാന്ധി സംസാരിച്ചുവെന്നും കോൺഗ്രസിന്‍റെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പ് പ്രചരണം മാന്യമായി നടത്തണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. പ്രചരണം വിലയിരുത്താൻ കേന്ദ്ര തലത്തിൽ മോണിറ്ററിംഗ് സമിതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് വിഷയത്തിൽ രാവിലെ ചർച്ച നടത്തിയിരുന്നു. ഈ മാസം 11ന് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യസിന്ധ്യയും ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തും. 12 മുതൽ 14 വരെ പ്രിയങ്ക ലഖ്നൗ സന്ദര്‍ശിക്കും.

തുടർച്ചയായി പരാജയപ്പെട്ടവരെ മത്സരിപ്പിക്കില്ലെന്നും സ്ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡം ജയം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്കും പരിചയസമ്പന്നർക്കും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചരണം ആരംഭിക്കുന്ന മുറയ്ക്ക് നടപടികൾ പൂർത്തിയാക്കും. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉറപ്പ് നല്‍കിയ മിനിമം വരുമാന വാഗ്ദാനം താഴെ തട്ടിൽ വരെ എത്തിക്കും. പൗരത്വ വിഷയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരണ വിഷയമാക്കുമെന്നും

പാർലമെന്‍റിലെ അവസാന പ്രസംഗത്തിൽ പോലും മോദി പ്രചരണം നടത്തിയെന്ന് കോൺഗ്രസ് വ്യക്തമാക്കി. ദേശസുരക്ഷ മോദി സർക്കാർ അപകടത്തിലാക്കിയെന്നും സൈന്യത്തെ അഴിമതിയിൽ മുക്കിയത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല പറഞ്ഞു. ചൈന അതിർത്തിയിൽ സംഘർഷം ഉണ്ടാക്കിയപ്പോൾ മോദി 56 ഇഞ്ചിന്റെ മഹത്വം കാണിച്ചില്ലെന്നും മോദി സർക്കാരിന്റെ കാലത്ത് 4 ജഡ്ജിമാർ പരസ്യമായി വാർത്ത സമ്മേളനം വിളിച്ചുവെന്നും ആർബിഐ യേയും സിബിഐയേയും വരെ മോദി സര്‍ക്കാര്‍ തകർത്തുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രീയന്കയുടെ വരവ് ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്നും യോഗം വിലയിരുത്തി. ഉത്തർ പ്രദേശിലെ മത-സാമുദായിക ധ്രുവീകരണം അവസാനിപ്പിക്കും. ഉത്തർപ്രദേശിലെ ഓരോ കോണിലും കോൺഗ്രസ് ആശയം നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.