അഡലെയ്ഡില്‍ കംഗാരുക്കളെ കുരുക്കി ഇന്ത്യ

Jaihind Webdesk
Monday, December 10, 2018

adelaide test

ഓസ്ട്രലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം. 31 റൺസിനായിരുന്നു ഇന്ത്യൻ ജയം. പരാജയം ഒഴിവാക്കാൻ ഓസ്ട്രേലിയൻ വാലറ്റം ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ആവേശകരമായ മത്സരത്തിൽ വിജയികളെ പ്രവചിക്കാൻ അസാധ്യമായിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും മികച്ച കളി പുറത്തെടുത്തപ്പോൾ ജയപരാജയ സാധ്യതയും ഇഞ്ചോടിഞ്ച് മത്സരിച്ചു. ആദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയിൽ ഒരു സീരിസിന്‍റെ ആദ്യ ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
നേരത്തെ 323 റൺസ് വിജയ ലക്ഷ്യം വെച്ച് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് 187 റൺസ് കൂട്ടിചേർക്കുമ്പോഴേക്കും ശേഷിച്ച 6 വിക്കറ്റുകൾ കൂടി നഷ്ടമായി. ഇന്ത്യക്ക് വേണ്ടി ബുംറയും ഷമിയും അശ്വിനും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. അവശേഷിച്ച വിക്കറ്റ് ഇഷാന്ത് ശർമയ്ക്കായിരുന്നു.

ഓസ്‌ട്രേലിയൻ നിരയിൽ 60 റൺസ് എടുത്ത ഷോൺ മാർഷും 41 റൺസ് എടുത്ത പൈനും മാത്രമാണ് ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത്. വാലറ്റത്ത് 38 റൺസുമായി നാഥൻ ലയൺ പൊരുതി നോക്കിയെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. അവസാന വിക്കറ്റിൽ ഹേസൽവുഡിനെ കൂട്ടുപിടിച്ച് നാഥൻ ലയൺ ജയത്തിനായി പൊരുതിയെങ്കിലും അശ്വിൻ അവസാന വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ ജയം ഉറപ്പിച്ചു.

മത്സരത്തിൽ 11 താരങ്ങളെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഏറ്റവും കൂടുതൽ കളിക്കാരെ പുറത്താക്കിയവരുടെ പട്ടികയിൽ ഒപ്പമെത്തുകയും ചെയ്തു.