കൊവിഡ് രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ അക്ഷീണം പ്രയത്നിച്ച അബ്ദുല്‍ റഹീമിന് ഒടുവില്‍ ക്വാറന്‍റൈനില്‍ മരണം

Jaihind News Bureau
Tuesday, August 11, 2020

ദോഹ: കൊവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി  അബ്ദുൽ റഹീം മരിച്ചു. കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസിൻെറ തലശേരി മണ്ഡലം പ്രസിഡന്‍റ് ആണ്. ജീവകാരുണ്യപ്രവർത്തനങ്ങളില്‍ സജീവമായിരുന്നു അബ്ദുല്‍ റഹീം. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം ക്വാറന്‍റൈന്‍ കേന്ദ്രത്തിലായിരുന്നു. ശ്വാസതടസം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊവിഡ് രോഗികൾക്കും മറ്റും സഹായമെത്തിക്കാൻ ഇൻകാസ് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന അബ്ദുല്‍ റഹീമിന്‍റെ വിയോഗം പ്രവാസികള്‍ക്കിടയില്‍ നൊമ്പരമായി. കൊവിഡ് രോഗികള്‍ക്ക് വേണ്ടിയും രോഗ വ്യാപനമുണ്ടാക്കിയ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നവര്‍ക്കുമായി ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ ഓടി നടന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു. ദോഹയിലെ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് കുടുംബത്തെ നാട്ടിലേക്ക് അയച്ചത്. മരണത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി, കണ്ണൂർ ജില്ലാകമ്മിറ്റി, തലശേരി മണ്ഡലം കമ്മിറ്റി എന്നിവ അനുശോചിച്ചു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദോഹയില്‍ ഖബറടക്കി.

പിതാവ് – മമ്മു ചന്ദ്രന്‍കണ്ടി, മാതാവ് – അയിശ എടത്തില്‍, ഭാര്യ – റെയാസ, മക്കള്‍: അബ്‌നര്‍ റഹീം, അല്‍വിത റഹീം, ആദിബ റഹീം.