
തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്‌യുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു.
ഗൗരി ലക്ഷ്മി ഭായ്‌യുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്. കഴിഞ്ഞ വർഷം അവസാനത്തിലാണ് മോഷണം നടന്നത്. ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. നാല് മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും വസ്തുക്കൾ കണ്ടെത്താനായില്ലെന്നാണ് വിവരം.
മോഷണം പോയ വസ്തുക്കൾ
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ – 1/2 പവൻ
പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം – 3 പവൻ.
കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം – 2 പവൻ
വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ – 4 പവൻ ,
വീതി കുറഞ്ഞ 2 സ്വർണ പിരിവള – 3 പവൻ
എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും
സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവൻ ,
കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും ,
നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും – 1 പവൻ,
ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ
പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും – 2.5 പവൻ ,
സ്വർണ്ണ കുഴി മിന്നു മാല -5 പവൻ ,
റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള – 6 പവൻ.
എന്നിവ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന മുതലുകൾ മോഷണം പോയി