രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും പ്രതികാരത്തിനായും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കുമായി ഉപയോഗിക്കുകയാണ് മോദിയും അമിത്ഷായും. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ് മുന്‍ ആഭ്യന്തര മന്ത്രിയായ പി. ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സ്വന്തം പാര്‍ട്ടിക്കാരുടെയും അടുപ്പക്കാരുടെയും അഴമതിക്കേസുകള്‍ മൂടിവെയ്ക്കുകയും എതിരാളികളെ വ്യാജമായ ആരോപണങ്ങളാലും കേസുകളാലും ഒതുക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ഈ ദിവസങ്ങളില്‍ ചെയ്യുന്നത്. ഇത് അഴിമതിക്കെതിരായ നീക്കത്തിന്റെ ഭാഗമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍, പ്രധാന ബി.ജെ.പി നേതാക്കള്‍ പ്രതികളായ അഴിമതിക്കേസുകളില്‍ സി.ബി.ഐ തൊടുന്നുപോലുമില്ല. 2014 മുതല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും വ്യക്തിഹത്യ ചെയ്തും അവരെ വേട്ടയാടുകയുമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇത്തരം വ്യക്തിഹത്യകളും ആരോപണങ്ങളും റെയ്ഡുകളും കസ്റ്റഡിയിലെടുക്കലും ചോദ്യം ചെയ്യലും പതിന്മടങ്ങു ശക്തിയില്‍ രാജ്യത്തിന്റെ വിവിധ കോണുകളിലേയ്ക്ക് വ്യാപിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ അഴിമതിക്കെതിരായ ഒരു പോരാട്ടമല്ല, കാരണം
ഗുരുതരമായ അഴിമതിക്കേസുകള്‍ നേരിടുന്ന എന്നാല്‍ ഇതുവരെ സി.ബി.ഐ റെയ്ഡ് പോലും നടത്താത്ത ചില രാഷ്ട്രീയക്കാരെയും അവരുടെ കേസുകളെക്കുറിച്ചും ഇപ്പോള്‍ ഓര്‍ക്കുക സ്വാഭാവികം.
1. ബി.എസ് യെദ്യൂരപ്പ
കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവും. ഭൂമി, ഖനന അഴിമതിക്കേസുകള്‍ നേരിടുന്നു. അഴിമതി തെളിയിക്കുന്ന ഡയറികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും കൈക്കൂലി നല്കിയ കണക്കുകളടക്കം പുറത്തുവന്നിട്ടും സി.ബി.ഐ അന്വേഷിച്ചില്ല. മോദി അധികാരത്തിലേറിയ ശേഷം, ആവശ്യമായ തെളിവുകള്‍ ശേഖരിക്കാതെ സി.ബി.ഐ ഉഴപ്പി നടക്കുന്നു.
2. റെഡ്ഡി സഹോദരന്മാര്
കര്‍ണാടകയിലെ ബി.ജെ.പിയുടെ രണ്ടു പണച്ചാക്കുകളായ ബെല്ലാരിയിലെ രണ്ട് റെഡ്ഡ് സഹോദന്മാര്. 2018 കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഒരു നടപടിയും പാലിക്കാതെ, 16,500 കോടി രൂപയുടെ ഖനന കുംഭകോണക്കേസ് സി.ബി.ഐ അവസാനിപ്പിച്ചു. അഴിമതി സംഭവം പുറത്തുകൊണ്ടുവന്ന ഫോറസ്റ്റ് ഓഫിസരെ ഈമാസം ആദ്യം മോദി സര്‍ക്കാര്‍ പുറത്താക്കി.
3. ഹിമാന്ത ബിസ്വ ശര്‍മ
നോര്‍ത്ത്ഈസ്റ്റിലെ അമിത്ഷാ എന്നറിയപ്പെടുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാള്‍ക്കെതിരെ അഴിമതിക്കേസ് വന്നു. അന്നേരം ഇദ്ദേഹത്തിനെതിരെ ബി.ജെ.പി നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. അഴിമതി സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ബുക്കലെറ്റ് തന്നെ ഇറക്കിയിരുന്നു. പിന്നീട് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. 2016 മുതല്‍ ബി.ജെ.പി എം.എല്‍.എ.
4. ശിവരാജ് സിങ് ചൗഹാന്
വ്യാപം അഴിമതിക്കേസില്‍ 2017 ല്‍ സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പിയിലെ സമുന്നതനും. രാജ്യം കണ്ട ഏറ്റവും വലിയ പ്രവേശന പരീക്ഷാ അഴിമതിക്കേസ് നടക്കുന്നതിനിടെ, ഇത് പുറത്തുകൊണ്ടു വന്നവരും സാക്ഷികളും ദുരൂഹമായി മരിച്ചു.
5. മുകുള്‍ റോയ്
പശ്ചിമബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ കിട്ടിയ കച്ചിത്തുരുമ്പ്. തൃണമൂല്‍ കോണ്‍ഗ്രസുകാരനായിരുന്ന മുകുള്‍ റോയ്, നാരദ സ്റ്റിങ് ഓപ്പറേഷനില്‍ പെട്ട് പ്രതിക്കൂട്ടിലായി. ശാരദ ചിട്ടി തട്ടിപ്പ് കേസിലും പ്രതി. ഇതെല്ലാം നേരിട്ടുകൊണ്ടിരിക്കെ, ബി.ജെ.പിയില്‍ ചേര്‍ന്നു. എല്ലാം കേസുകളും ഒതുക്കി.
6. രമേശ് പൊഖ്റിയാല്
ഇന്ത്യയുടെ മാനവ വിഭവ ശേഷി വികസന മന്ത്രി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ, രണ്ട് വന്‍ അഴിമതിക്കേസില്‍ പെട്ടു. ഇതേത്തുടര്‍ന്ന് 2011 ല്‍ രാജിവച്ചു. എന്നാല്‍ സി.ബി.ഐയോ സംസ്ഥാന സര്‍ക്കാരോ അദ്ദേഹത്തിന്റെ കേസില്‍ തൊട്ടില്ല. അഴിമതിക്കേസില്‍ അന്വേഷണമില്ലെന്നു മാത്രമല്ല, മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൂടി കൈകാര്യം ചെയ്യുകയാണ് അദ്ദേഹം.
7. നാരായണ്‍ റാണെ
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി. അഴിമതിക്കേസും തട്ടിപ്പുകേസുകളും നേരിടുന്നു. ഇപ്പോള്‍ ബി.ജെ.പിയുടെ രാജ്യസഭാംഗം. അദ്ദേഹത്തിനെതിരെയും ഒരു അന്വേഷണവും നടക്കുന്നില്ല.