സര്‍ക്കാര്‍ പണത്തില്‍ പാര്‍ട്ടിക്ക് ‘നവലോകം’; നവകേരള സര്‍വേക്കെതിരെ പി.ടി. ചാക്കോ

Jaihind News Bureau
Wednesday, March 18, 2026

സര്‍ക്കാരിന്റെ നവകേരള സര്‍വേയുടെ മറവില്‍ വലിയ രീതിയിലുള്ള സാമ്പത്തിക വെട്ടിപ്പ് നടക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവുമായി പി.ടി. ചാക്കോ രംഗത്ത്. സര്‍വേയ്ക്കായി അനുവദിച്ച 20 കോടി രൂപയില്‍ ഏതാണ്ട് 2.82 കോടി രൂപയോളം അശാസ്ത്രീയമായ രീതിയില്‍ വിനിയോഗിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്. ഇതില്‍ 1.45 കോടി രൂപ പാര്‍ട്ടി വോളന്റിയര്‍മാര്‍ക്കും 1.37 കോടി രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമായാണ് നീക്കിവെച്ചിരിക്കുന്നത്.

കേരളത്തിലെ വീടുകളുടെ എണ്ണത്തെച്ചൊല്ലി സര്‍വേയില്‍ വലിയ കൃത്രിമം നടന്നതായാണ് ആരോപണം. 2021-ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 1.10 കോടി വീടുകള്‍ മാത്രമാണുള്ളത്. ഇതില്‍ തന്നെ 11.5 ലക്ഷത്തോളം വീടുകള്‍ പൂട്ടിയിട്ട നിലയിലുമാണ്. എന്നാല്‍ സര്‍വേയ്ക്കായി 1.77 കോടി വീടുകള്‍ സന്ദര്‍ശിക്കണം എന്ന കണക്കാണ് അധികൃതര്‍ നിരത്തുന്നത്. ഇല്ലാത്ത വീടുകളുടെ പേരില്‍ തുക വകയിരുത്തുന്നത് വഴി വന്‍ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്ന് പി.ടി. ചാക്കോ ആരോപിക്കുന്നു.

സര്‍ക്കാരിന്റെ വികസന ലഘുലേഖകള്‍ വിതരണം ചെയ്യുന്ന വോളന്റിയര്‍മാര്‍ക്ക് വീടൊന്നിന് നിശ്ചിത തുക വീതം അനുവദിച്ചിട്ടുണ്ട്. ഒരാളാണ് എത്തുന്നതെങ്കില്‍ 7.50 രൂപയും രണ്ടുപേരാണെങ്കില്‍ 10 രൂപയുമാണ് ലഭിക്കുക. ഇടത് സര്‍വീസ് സംഘടനയായ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന കണക്കുകള്‍ക്കനുസരിച്ചാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ഈ തുക കൈമാറുന്നത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കാനുള്ള കുറുക്കുവഴിയാണെന്നും സാധാരണക്കാരെ നരകത്തിലേക്ക് തള്ളിവിട്ട് പാര്‍ട്ടി വോളന്റിയര്‍മാര്‍ക്ക് ‘നവലോകം’ കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.