കണ്ണൂര്‍ സി.പി.എമ്മില്‍ പുകയുന്ന കനല്‍; ടി.കെ. ഗോവിന്ദന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി നേതൃത്വം

Jaihind News Bureau
Wednesday, March 18, 2026

 

കണ്ണൂര്‍ സി.പി.എമ്മില്‍ മുതിര്‍ന്ന നേതാവ് ടി.കെ. ഗോവിന്ദന്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തളിപ്പറമ്പ്, പയ്യന്നൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്ന ഭീതിയില്‍ പാര്‍ട്ടി ഉന്നത നേതാക്കള്‍ നേരിട്ട് ഇടപെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ടി.കെ. ഗോവിന്ദന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിയായ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം വെറും ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് സമര്‍ത്ഥിക്കാന്‍ എം.വി. ജയരാജന്‍, കെ.കെ. രാഗേഷ് തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വിശദീകരണം പാര്‍ട്ടി അണികള്‍ എത്രമാത്രം ഉള്‍ക്കൊള്ളുമെന്ന കാര്യത്തില്‍ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്. ടി.കെ. ഗോവിന്ദന്റെ വിമര്‍ശനങ്ങള്‍ പാര്‍ലമെന്ററി വ്യാമോഹം കൊണ്ടാണെന്ന് കെ.കെ. രാഗേഷ് തിരിച്ചടിച്ചെങ്കിലും, ആന്തൂര്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ സ്ഥാനാര്‍ത്ഥിയെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

ആന്തൂര്‍ സാജന്റെ ആത്മഹത്യ വീണ്ടും തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. ടി.കെ. ഗോവിന്ദന്‍ പറയുന്നത് പെരും നുണയാണെന്ന് കെ.കെ. രാഗേഷ് ആരോപിക്കുമ്പോഴും, ഹാപ്പിനസ് ഫെസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും പാര്‍ട്ടിയെ വിടാതെ പിന്തുടരുകയാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും വോട്ടുകള്‍ ചോരുന്നത് തടയാനായി മലപ്പട്ടം ഉള്‍പ്പെടെയുള്ള മേഖലകളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സി.പി.എം കണ്ണൂര്‍ ഘടകം.