ഖമനെയിയുടെ താത്കാലിക പിന്‍ഗാമി; ആരാണ് അയത്തൊള്ള അറഫി?

Jaihind News Bureau
Sunday, March 1, 2026

 

ആയത്തുള്ള അലി ഖമനെയിയുടെ പിന്‍ഗാമിയായി ഉയര്‍ന്ന പേരുകളില്‍ പ്രധാനിയാണ് അലിറേസ അറഫി. ഭരണഘടനയുടെ 111-ാം അനുച്ഛേദപ്രകാരം രൂപീകരിച്ച മൂന്നംഗ താല്‍ക്കാലിക ഭരണസമിതിയിലെ ‘മതനിയമ പണ്ഡിതന്‍’ എന്ന നിലയിലാണ് 67-കാരനായ അറാഫി അധികാരത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നത്. ഖമനെയിയുടെ വിശ്വസ്തനും ഇറാന്റെ ഇസ്ലാമിക ഭരണകൂടത്തിന്റെ ശക്തനായ വക്താവുമായ അറാഫി, രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പുരോഹിതന്മാരില്‍ ഒരാളാണ്.

1959-ല്‍ ജനിച്ച അലിറേസ അറാഫി, ഇറാന്റെ മത-രാഷ്ട്രീയ അധികാരശ്രേണിയില്‍ ദശകങ്ങളായി അവിഭാജ്യ ഘടകമാണ്. ഈ അടിയന്തര നിയമനത്തിന് മുന്‍പ് തന്നെ അദ്ദേഹം ഇറാന്റെ ഏറ്റവും നിര്‍ണ്ണായകമായ മൂന്ന് തസ്തികകള്‍ ഒരേസമയം കൈകാര്യം ചെയ്തിരുന്നു. രാജ്യത്തെ ഔദ്യോഗിക ഇസ്ലാമിക സെമിനാരി ശൃംഖലയുടെ തലവന്‍, നിയമനിര്‍മ്മാണങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്ന ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗം, പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ള ‘അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്’ അംഗം എന്നീ നിലകളില്‍ അദ്ദേഹം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. കൂടാതെ, ഇറാന്റെ പ്രത്യയശാസ്ത്രം ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന ‘അല്‍-മുസ്തഫ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി’യുടെ മുന്‍ തലവന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മൊഹ്സെനി-എജെയി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് അറാഫി ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. സൈന്യം, നീതിന്യായ വ്യവസ്ഥ, മറ്റ് സുപ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം ഈ മൂന്നംഗ സമിതിക്കായിരിക്കും. ഒരു യുദ്ധസാഹചര്യത്തിലൂടെ ഇറാന്‍ കടന്നുപോകുമ്പോള്‍, വ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ വരുത്താതെ സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്ന ‘ലോയലിസ്റ്റ്’ എന്ന പരിഗണനയാണ് അറാഫിയെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. രാഷ്ട്രീയ നേതാക്കളേക്കാള്‍ മതപരമായ വലിയൊരു വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ഒരു താല്‍ക്കാലിക സംവിധാനത്തിന്റെ ഭാഗമാണെങ്കിലും, വരും ആഴ്ചകളില്‍ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് പുതിയ സ്ഥിരം നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ അറാഫിയുടെ നിലപാട് നിര്‍ണ്ണായകമാകും. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍, അദ്ദേഹം കേവലം ഒരു താല്‍ക്കാലിക സാരഥിയായി തുടരുമോ അതോ ഇറാന്റെ അടുത്ത പരമോന്നത നേതാവായി ഉയര്‍ന്നു വരുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ടെഹ്റാനിലെ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇറാന്റെയും മിഡില്‍ ഈസ്റ്റിന്റെയും ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.