
കേന്ദ്ര ബജറ്റ് 2026 അവതരണത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്തെത്തി. ബജറ്റിലെ കേരളത്തോടുള്ള അവഗണനയെയും തൊഴിലില്ലായ്മയോടുള്ള സർക്കാരിന്റെ നിസ്സംഗതയെയും അദ്ദേഹം ചോദ്യം ചെയ്തു.
രാജ്യവ്യാപകമായി വലിയ പ്രചാരണം നൽകിയ ശേഷം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ‘മല എലിയെ പ്രസവിച്ചതുപോലെ’ ആയിപ്പോയെന്ന് കെ.സി. വേണുഗോപാൽ പരിഹസിച്ചു. ഏറ്റവും നിരാശാജനകമായ ബജറ്റാണിത്. യുവാക്കളെയും ‘യുവശക്തി’യെയും കുറിച്ച് ധനമന്ത്രി വാക്കുകളിൽ മാത്രമാണ് പരാമർശം നടത്തിയത്. തൊഴിലില്ലായ്മ പരിഹരിക്കാനോ കർഷകരുടെ ഉന്നമനത്തിനായോ പ്രായോഗികമായ ഒരു പദ്ധതിയും ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ പൂർണ്ണമായും തഴഞ്ഞ ബജറ്റാണ് കേന്ദ്രത്തിന്റേതെന്ന് വേണുഗോപാൽ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിച്ചു. കേരളത്തിലെ റെയിൽവേ, ആരോഗ്യ മേഖലകളിൽ ഒരു പ്രഖ്യാപനവും വരാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മനയത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ വാചകക്കസർത്ത് നടത്തുകയല്ല വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തിന് അർഹമായ പ്രഖ്യാപനങ്ങൾ ചോദിച്ചുവാങ്ങാൻ അദ്ദേഹം തയ്യാറാകണമെന്നും ശരിയായ ന്യായീകരണങ്ങളല്ല ഇപ്പോൾ ബിജെപി നിരത്തുന്നതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരളത്തോടു കാട്ടിയ അവഗണനയ്ക്കെതിരേ കേരളത്തിന്റെ ശബ്ദം അതിശക്തമായി പാര്‍ലമെന്റില്‍ ഉയരും. നന്ദി പ്രമേയ ചര്‍ച്ചയിലും ബജറ്റ് ചര്‍ച്ചയിലും ശക്തമായിട്ടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.