കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച കേസ്: ആര്യക്കും സച്ചിനും തിരിച്ചടി; കോടതി നോട്ടീസ് അയച്ചു

Jaihind News Bureau
Monday, December 22, 2025

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ് അയച്ചു. ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ അന്യായത്തിന്മേലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കേസില്‍ നിന്ന് ആര്യ രാജേന്ദ്രനെയും സച്ചിന്‍ ദേവിനെയും ആര്യയുടെ ബന്ധുവിനെയും ഒഴിവാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് യദു സ്വകാര്യ അന്യായവുമായി കോടതിയെ സമീപിച്ചത്.

കന്റോണ്‍മെന്റ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യ രാജേന്ദ്രന്റെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു എന്ന കുറ്റം മാത്രമാണ് അരവിന്ദിനെതിരെ ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അസഭ്യം പറയല്‍ തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളെല്ലാം കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് മേയറും സംഘവും ചെയ്തതെന്നും, ഒരു കുറ്റകൃത്യത്തെ പ്രതിരോധിക്കുന്നത് ശിക്ഷാര്‍ഹമല്ലെന്നുമാണ് പോലീസിന്റെ വാദം. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖരെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്നും പോലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ പോലീസിന്റെ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 27-ന് രാത്രി പാളയത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേയറും ഭര്‍ത്താവും സഞ്ചരിച്ച കാര്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.