‘സിനിമയിലെ കുഞ്ചന്‍ നമ്പ്യാര്‍’; ശ്രീനിവാസന് പകരക്കാരില്ല’: രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, December 20, 2025

 

തിരുവനന്തപുരം: മലയാള സിനിമയിലെ അതുല്യപ്രതിഭയായ ശ്രീനിവാസന്റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം കാലത്തിന് മായ്ക്കാനാകാത്ത മുദ്രകള്‍ പതിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ശ്രീനിവാസനുമായി ദീര്‍ഘകാലത്തെ ആത്മബന്ധമാണ് തനിക്കുണ്ടായിരുന്നതെന്ന് രമേശ് ചെന്നിത്തല ഓര്‍മ്മിച്ചു. ‘ഒരിക്കലും രാഷ്ട്രീയം സംസാരിക്കാത്ത, എന്നാല്‍ സിനിമയെയും സാഹിത്യത്തെയും കുറിച്ച് നിരന്തരം സംസാരിക്കുന്ന സുഹൃദ്ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ ഓരോ ചലനവും കൃത്യമായി പിന്തുടരുന്ന വ്യക്തിയായിരുന്നു അദ്ദേഹം,’ ചെന്നിത്തല പറഞ്ഞു.

സാഹിത്യത്തില്‍ വി.കെ.എന്നിനെ നമ്മള്‍ അഭിനവ കുഞ്ചന്‍ നമ്പ്യാര്‍ എന്ന് വിളിക്കുമെങ്കില്‍ സിനിമയില്‍ ആ പേരിന് അര്‍ഹത ശ്രീനിവാസനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ എന്ന മാധ്യമത്തിലൂടെ താന്‍ ജീവിക്കുന്ന കേരളീയ സമൂഹത്തിലെ തെറ്റായ നടപ്പുമാതൃകകളെ വിമര്‍ശിക്കാനും പരിഹസിക്കാനും അദ്ദേഹം മടിച്ചില്ല. ഒരേസമയം ചലച്ചിത്രകാരനും സാമൂഹിക വിമര്‍ശകനുമായിരുന്നു അദ്ദേഹം.

ഉയര്‍ന്ന സാമൂഹികാവബോധമായിരുന്നു ശ്രീനിവാസന്റെ സിനിമകളുടെ കാതല്‍. ‘സന്ദേശം’ ആയാലും ‘ചിന്താവിഷ്ടയായ ശ്യാമള’ ആയാലും സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ അദ്ദേഹം അസാധാരണമാംവിധം സ്വാംശീകരിച്ചു. നൈസര്‍ഗികമായ അഭിനയശേഷിയും സമൂഹത്തെ നിരീക്ഷിക്കാനുള്ള സൂക്ഷ്മദൃഷ്ടിയും അദ്ദേഹത്തെ

ഇനി ഇതുപോലൊരു മഹാപ്രതിഭ മലയാള സിനിമയില്‍ ഉണ്ടാകണമെങ്കില്‍ നമ്മള്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണമെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും രമേശ് ചെന്നിത്തല അനുശോചനക്കുറിപ്പില്‍ പറഞ്ഞു.