SHAFI PARAMBIL| PC VISHNUNATH| മലപ്പുറംകാര്‍ക്ക് അവഹേളനം: സ്വരാജിനോട് മൂന്നു ചോദ്യങ്ങളുമായി യുഡിഎഫ്

Jaihind News Bureau
Thursday, June 5, 2025

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും മലപ്പുറം ജില്ലയെ അവഹേളിച്ചതില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. സ്വരാജിനോട് മൂന്ന് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കെ ഫിറോസും.

1. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന സി.പി.എം നേതാക്കളുടെ അഭിപ്രായത്തോട് യോജിപ്പുണ്ടോ?

2. വയനാട് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് ന്യൂനപക്ഷ വര്‍ഗീയ വോട്ടുകൊണ്ടാണെന്ന സി.പി.എം പി.ബി അംഗം എ. വിജയരാഘവന്റെ അഭിപ്രായം അംഗീകരിക്കുന്നുവോ?

3. മലപ്പുറം ജില്ലയെ സ്വര്‍ണക്കടത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രമാക്കി അവഹേളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അഭിമുഖം പിന്‍വലിക്കാന്‍ ആവശ്യപ്പെടുമോ? എന്നീ മൂന്നു ചോദ്യങ്ങളാണ് ഇവര്‍ സ്വരാജിനു നേരേ ഉയര്‍ത്തിയത്.

നിലമ്പൂരില്‍ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും ചോദ്യങ്ങളുന്നയിച്ചത്. കെ.സി വേണുഗോപാലിനെതിരെ തരംതാണ പരാമര്‍ശമാണ് മന്ത്രി റിയാസ് നടത്തിയത്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെയും കേരളത്തില്‍ ഇടതു സര്‍ക്കാരിന്റെയും അന്തകന്‍ തന്നെയാണ് കെ.സി വേണുഗോപാല്‍.

ദേശീയപാത തകര്‍ച്ചയില്‍ ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനേക്കാള്‍ ആവേശത്തോടെയാണ് മന്ത്രി റിയാസ് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ക്കരിയെ ന്യായീകരിക്കുന്നത്. കേരളത്തിന്റെ യുവരാജാവാണെന്ന തലക്കനത്തില്‍ നിന്നും റിയാസ് താഴെ ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. ഹൈവേ വികസനത്തില്‍ റിയാസിന്റെ പൊതുമരാമത്ത് വകുപ്പിന് എന്ത് റോളാണ് ഉള്ളതെന്ന് വ്യക്തമാക്കണം. സ്ഥലമേറ്റെടുക്കുന്നതില്‍ റവന്യൂ വകുപ്പിന് പങ്കുണ്ടെന്ന് പറഞ്ഞാല്‍ മനസിലാക്കാം. 35 ലക്ഷം ചെലവിട്ട് റീല്‍സെടുത്ത് തള്ളിമറിക്കുകയാണ് റിയാസെന്നും കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിലെ കുട്ടികള്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയില്‍ ഉന്നത വിജയം നേടിയപ്പോള്‍ കോപ്പിയടിച്ചാണ് ജയിച്ചതെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. സി.പി.എം നേതാക്കള്‍ തുടര്‍ച്ചയായി മലപ്പുറത്തെ ജനങ്ങളെ ആക്ഷേപിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി.