ഗാന്ധിനഗര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം; സിപിഎം അനുകൂലസംഘടനാ നേതാക്കളും പുറത്തിറങ്ങും

Jaihind News Bureau
Thursday, April 10, 2025

കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഗാന്ധിനഗര്‍ റാഗിംഗ് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി.രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി.വിവേക് (21) എന്നീ പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

പ്രതികളുടെ പ്രായം കണക്കിലെടുത്തുള്ള കോടതിയുടെ അനുകമ്പയാണ് ജാമ്യം കിട്ടാന്‍ വഴിയൊരുക്കിയത്. മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും കോടതി കണക്കിലെടുത്തു. ആറ് ജൂനിയര്‍ വിദ്യാര്‍ഥികളാണ് ഇവരുടെ ക്രൂരതയ്ക്ക് കോളേജ് ഹോസ്റ്റലില്‍ ഇരയായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപിക്കാന്‍ പണം നല്‍കാത്തവരെ റാഗ് ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തായതോടെയാണ് കുറ്റകൃത്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ ഫ്രെബ്രുവരി 11-നാണ് പ്രതികള്‍ അറസ്റ്റിലായി.

വിദ്യാര്‍ഥികളാണെന്നും പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ആലോചനയില്ലാതെ ഒറ്റബുദ്ധിയില്‍ തോന്നിയ കാര്യങ്ങളാണെന്നും അതിന് മുമ്പ് ഇത്തരത്തില്‍ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതാണ് കോടതി കണക്കിലെടുത്തത്. കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി.എസ്.ശ്രീജിത്തും സംഘവുമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.