വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ദൗത്യത്തിന്‍റെ തീയതി പ്രഖ്യാപിച്ചു

Jaihind News Bureau
Thursday, March 13, 2025

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ദൗത്യത്തിന്‍റെ തീയതി പ്രഖ്യാപിച്ച് നാസ. . പതിനേഴാം തീയതി ഇന്ത്യന്‍ സമയം വൈകീട്ട് 6.35നാകും ക്രൂ 9 ദൗത്യ സംഘം നിലയത്തില്‍ നിന്ന് പുറപ്പെടുക.

സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചത്തിക്കാനുള്ള സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം മാറ്റിവെച്ചത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിക്കുന്ന സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ പേടകത്തിലായിരുന്നു നാല് സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്‌നം കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്. എന്നാല്‍ മടക്കയാത്ര 17 തീയതി തിങ്കളാഴ്ചയായിരിക്കുമെന്ന് നാസ പ്രഖ്യാപിച്ചിട്ടുണ്ട്. സുനിത വില്യംസ് കൂടി ഇപ്പോള്‍ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തില്‍ നിന്ന് പുറപ്പെടും. കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ അറിയിക്കുന്നു. അതേസമയം ഇന്ന് മാറ്റിവെച്ച ക്രൂ 10 വിക്ഷേപണം നാളെ രാവിലെ നടക്കുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് ക്രൂ 10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:56നായിരിക്കും ഈ വിക്ഷേപണം. ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണിലാണ് ഇരുവരും യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനറിന്റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. അതേസമയം ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തിരുന്നു.