ഷിംല: ഏക സിറ്റിങ് സീറ്റിൽ പരാജയം അറിഞ്ഞ് സിപിഎം. ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോൾ തിയോഗ് മണ്ഡലത്തിൽ സി.പി.എം സിറ്റിങ് എം.എൽ.എ രാകേഷ് സിൻഹ നാലാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് സിങ് റാത്തോർ 13971 വോട്ട് നേടി വിജയം ഉറപ്പാക്കി. തെരഞ്ഞെടുപ്പ് കമീഷന്‍റെ അവസാന കണക്ക് പ്രകാരം 9879 വോട്ട് മാത്രമാണ് സിൻഹക്ക് ലഭിച്ചത്.
2017ൽ രാകേഷ് സിൻഹയുടെ വിജയത്തിലൂടെയാണ് 24 വർഷത്തിന് ശേഷം സി.പി.എം അംഗം ഹിമാചൽ നിയമസഭയിലെത്തിയത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ അട്ടിമറി വിജയത്തിലൂടെ ഹിമാചലില്‍ സിപിഎം പൂര്‍ണ്ണമായും ഇല്ലാതായിരിക്കുകയാണ്.
ഇത്തവണ മണ്ഡലത്തിൽ ത്രികോണ മത്സരവുമല്ല, മറിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി ഇന്ദു വർമ കൂടി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വന്നതോടെ നാല് പേർ തമ്മിലായിരുന്നു മത്സരം.