കേരളത്തില്‍ 80% കമ്മീഷന്‍ സർക്കാർ; എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, May 15, 2023

 

തൃശൂർ: കർണാടകയിൽ 40 ശതമാനം കമ്മീഷൻ സർക്കാരായിരുന്നുവെങ്കിൽ കേരളത്തിൽ 80 ശതമാനം കമ്മീഷൻ സർക്കാരാണ് ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ അഴിമതിയിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് വന്ന ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡിലെ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പൊതുയോഗത്തിൽ മുഖ്യമന്ത്രി ചില പരാമർശങ്ങൾ നടത്തി. അതു കേട്ടപ്പോൾ കരാറുകാരുടെയും ഉപ കരാറുകാരുടെയും കമ്മീഷൻ ഏജന്‍റാണോ മുഖ്യമന്ത്രി എന്നു തോന്നിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

കെൽട്രോണിനെ മുൻ നിർത്തിയുള്ള വൻ അഴിമതിയാണ് നടന്നത്. മുൻകൂട്ടിയുള്ള തിരക്കഥയനുസരിച്ചാണ് എസ്ആർഐടിക്ക് (SRIT) കരാർ നൽകിയത്. എസ്ആർഐടിയുടെ വക്കീൽ നോട്ടീസ് നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുത്തൽ രേഖ അവതരിപ്പിച്ച എം.വി ഗോവിന്ദൻ തന്നെ അഴിമതിയെ ന്യായീകരിക്കുകയാണ്. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് വൈകുന്നതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കർണാടകയിൽ നാൽപത് ശതമാനം കമ്മീഷനാണെങ്കിൽ കേരളത്തിൽ 80 ശതമാനമാണ്. കർണാടക വിജയത്തിന്‍റെ സന്ദേശം കേരളത്തിലെ നേതൃത്വം ഉൾക്കൊള്ളുമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.